ഇനി മുതൽ സർക്കാർ ഉദ്യോഗസ്ഥർ സൈക്കിൾ ഉപയോഗിക്കണം; വിചിത്ര സർക്കുലറുമായി ലക്ഷദ്വീപ് ഭരണകൂടം

ലക്ഷദ്വീപ് ജനതക്കു മേൽ വിചിത്ര സർക്കുലർ അടിച്ചേൽപ്പിച്ച് ദീപ് ഭരണകൂടം. ഇനി മുതൽ എല്ലാ ബുധനാഴ്ചയും ലക്ഷദ്വീപിലെ സർക്കാർ ഉദ്യോഗസ്ഥർ സൈക്കിൾ ഉപയോഗിക്കണമെന്നും, ബുധനാഴ്ച സൈക്കിൾ ദിനമായി പ്രഖ്യാപിക്കുന്നുവെന്നുമാണ് ലക്ഷദീപ് ഭരണകൂടം പുറത്തുവിട്ട പുതിയ സർക്കുലറിൽ പറയുന്നത്.

ഏപ്രിൽ 5 ചൊവ്വാഴ്ച പുറത്തിറക്കിയ സർക്കുലറിലാണ് ലക്ഷദ്വീപിൽ 6 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ സർക്കുലറിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും പ്രതിഷേധത്തിലാണ്.

ലക്ഷദ്വീപിൽ ഒന്നിനു പിന്നാലെ മറ്റൊന്നായി പരിഷ്ക്കാര നടപടികളെന്ന പേരിൽ കേന്ദ്രവും അഡ്മിനിസ്ട്രേറ്ററും കൈകൊള്ളുന്ന നടപടിക്കെതിരെ ദ്വീപ് വാസികൾ നിലവിൽ പ്രതിഷേധത്തിലിരിക്കെയാണ് മറ്റൊരു സർക്കുലറുമായി ഭരണകൂടം എത്തിയിരിക്കുന്നത്.

ഏപ്രിൽ അഞ്ചിന് വിശാൽ സാഹ് ഐ.എ.എസ് ആണ് ഉത്തരവ് പുറത്തിറക്കിയത്. 2022 ജനുവരി 28ന് അഡ്വൈസേഴ്സ് കോൺഫറൻസ് ഹാളിൽ ചേർന്ന പതിമൂന്നാം ലക്ഷദ്വീപ് മലിനീകരണ നിയന്ത്രണ സമിതിയുടെ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് ആഴ്ചയിലെ എല്ലാ ബുധനാഴ്ചയും സൈക്കിൾ ദിനമായി പ്രഖ്യാപിച്ചതെന്ന് സർക്കുലറിൽ പറയുന്നു.

ഉത്തരവ് പ്രകാരം നാളെ (ബുധൻ) മുതലുള്ള എല്ലാ ബുധനാഴ്ചകളിലും ശാരീരിക വൈകല്യമുള്ള വ്യക്തികളും, രോഗികളും ഒഴികെയുള്ള ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലെയും സർക്കാർ ജീവനക്കാർ ജോലിസ്ഥലത്തേക്കുള്ള യാത്രക്കായി മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കാതെ സൈക്കിൾ ഉപയോഗിക്കണമെന്ന് പറയുന്നു.