കാണാതായ പൊലീസുകാരനെ കുറിച്ച് സൂചന; പീഡിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് ഭാര്യ

മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിൽനിന്ന് കാണാതായ പൊലീസുകാരൻ തമിഴ്‌നാട്ടിലെന്ന് സൂചന ലഭിച്ചതായി പൊലീസ്. അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പ് ക്യാമ്പിലെ മുബഷിർ തമിഴ്‌നാട്ടിലുണ്ടെന്നാണ് സൂചന ലഭിച്ചത്. അതേസമയം ഭർത്താവിനെ മാനസിക ആഘാതമേൽപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ഭാര്യ ഷാഹിന വടകര റൂറൽ എസ്പിക്ക് പരാതി നൽകി.

നേരത്തെ മേലുദ്യോഗസ്ഥരുടെ മാനസിക പീഢനത്തെ കുറിച്ച് തന്നോട് സംസാരിച്ചിരുന്നുവെന്ന് മുബഷിറിന്റെ ഭാര്യ പറഞ്ഞു. വടകര കോട്ടപ്പള്ളി സ്വദേശിയായ എംഎസ്പി ബറ്റാലിയൻ അംഗം മുബഷിറിനെ വെള്ളിയാഴ്ചയാണ് കാണാതായത്. മുബഷിറിന്റെ പേരിൽ കണ്ടെത്തിയ കത്തിൽ ക്യാമ്പിലെ മാനസികസമ്മർദം, മേലുദ്യോഗസ്ഥരുടെ പ്രതികാരനടപടികൾ എന്നിവയെ കുറിച്ചുള്ള സൂചനകൾ ഉണ്ട്.

കഴിഞ്ഞ നാലരവർഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ക്യാമ്പിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് പറയുന്ന മുബഷിറിന്റെ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉദ്യോഗസ്ഥർ നിരന്തരമായി പീഡിപ്പിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ പേരും കത്തിൽ എടുത്തുപറയുന്നുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അതിന് ശേഷം തന്നെ ദ്രോഹിക്കുകയാണ്. തനിക്ക് നീതി കിട്ടില്ല എന്നുറപ്പായതോടെയാണ് താൻ ജോലി ഉപേക്ഷിച്ച് സ്വയം പോകുകയാണെന്നും കത്തിലുണ്ട്. സംഭവത്തിൽ അരീക്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.