ഓടുന്ന ബസില്‍ അബോധാവസ്ഥയിലായ യുവാവിന് അടിയന്തര ചികിത്സ നല്‍കി സഹയാത്രികയായ നഴ്‌സ്

കൊച്ചി: ഓടുന്ന ബസില്‍ അബോധാവസ്ഥയിലായ യുവാവിന്റെ ജീവന്‍ രക്ഷിച്ച് സഹയാത്രികയായ നഴ്‌സ്. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ നഴ്‌സ് ഷീബയാണ് അങ്കമാലി സ്വദേശി വിഷ്ണു (24)വിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വന്നത്. ഈ മാസം 16ന് രാവിലെ 9.15 നാണ് കെഎസ്ആര്‍ടിസി ബസില്‍ സംഭവമുണ്ടായത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷീബ.

ബസില്‍ നല്ല തിരക്കായിരുന്നതിനാല്‍ പുരുഷന്‍മാരുഭാഗത്താണ് ഷീബ നിന്നത്. മുന്നിലേക്ക് കയറി നില്‍ക്കാന്‍ ശ്രമിക്കവെ പിന്നില്‍ നിന്ന് ഒരാള്‍ വിളിച്ചു, തിരിഞ്ഞ് നോക്കിയപ്പോള്‍ യുവാവ് മറിഞ്ഞു വീഴുന്നതാണ് കണ്ടത്. പുറകില്‍ നിന്നവരോട് പിടിക്കാന്‍ പറഞ്ഞെങ്കിലും അതിന് മുമ്പ് യുവാവ് മറിഞ്ഞു വീണു.

തുടര്‍ന്ന് കൂടെയുള്ളവരുടെ സഹായത്തോടെ ഫുഡ് ബോര്‍ഡില്‍ കിടത്തി പള്‍സ് പരിശോധിച്ചു. എന്നാല്‍ ഓടുന്ന ബസായതുകൊണ്ട് പള്‍സ് കൃതമായി അറിയാന്‍ സാധിച്ചില്ല. പള്‍സ് കിട്ടാതെ വന്നപ്പോള്‍ ആദ്യം പിസിആര്‍ നല്‍കി. വിഷ്ണുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാര്‍ സഹകരിച്ചില്ലെന്ന് ഷീബ പറഞ്ഞു. തുടര്‍ന്ന് സഹയാത്രികരോട് ഫോണ്‍ എടുത്ത് നല്‍കാന്‍ ആവശ്യപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍ വിവരമറിയിച്ച് ഐസിയു ആംബുലന്‍സ് അയക്കാന്‍ നിര്‍ദേശിച്ചു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു. ഹൃദ്രോഗം പോലുള്ള പ്രശ്‌നങ്ങളില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. രണ്ടാഴ്ചയ്ക്കു ശേഷം മറ്റ് പരിശോധനകള്‍ക്ക് എത്താന്‍ നിര്‍ദേശം നല്‍കിയെന്നാണ് അറിയാന്‍ സാധിച്ചതെന്ന് ഷീബ പറഞ്ഞു.

എറണാകുളം മെഡിക്കല്‍ കോളേജിലുള്‍പ്പെടെ ജോലി ചെയ്തുള്ള അനുഭവ സമ്പത്തുണ്ട് ഷീബയ്ക്ക്. ന്യൂറോ സര്‍ജറി ഐസിയുവില്‍ ജോലി ചെയ്യുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും അടിയന്തിര സാഹചര്യം നേരിടാന്‍ സന്നദ്ധയാണ് ഷീബ. ഇപ്പോള്‍ ഏഴുമാസമായി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ജോലി ചെയ്തു വരുന്നു. ഭര്‍ത്താവ് പി എസ് അനീഷ് പിറവം ചിന്‍മ. ഡീംസ് യൂണിവേഴ്‌സിറ്റിയില്‍ അസി്‌സറ്റ്ന്റ് ഡയറക്ടറാണ്.