തിരൂരിൽ പോക്സോ കേസിൽ 24 കാരൻ പിടിയിൽ: 16 കാരിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ബ്ലാക്ക്മെയിലിങ്ങ്

മലപ്പുറം: ഫേസ്ബുക്ക് പരിചയം വഴി സ്നേഹം നടിച്ച് 16 കാരിയുടെ നഗ്നദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് ബ്ലാക്ക്മെയിൽ ചെയ്ത പ്രതി പിടിയിൽ. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പോക്സോ കേസിൽ, മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ അമൽജിത്ത്(24)നെയാണ് പിടികൂടിയത്.

തിരൂർ ഡിവൈഎസ്പി ബെന്നിയുടെ നിർദേശപ്രകാരം, ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ ചങ്ങരംകുളം എസ്ഐ ഹരിഹരസൂനു,സി.പി.ഒ ഉദയകുമാർ തിരൂർ ഡി.വൈ.എസ്പി സ്ക്വോഡ് അംഗം രാജേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം പോണ്ടിച്ചേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മൂന്ന് ദിവസം മുമ്പാണ് ചങ്ങരംകുളം സ്റ്റേഷൻ പരിതിയിലെ 16 വയസുള്ള പെൺകുട്ടിയുടെ ബന്ധുക്കൾ ചങ്ങരംകുളം പൊലീസിന് പരാതി നൽകിയത്.

മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് കേരളം, തമിഴ്നാട്, പോണ്ടിച്ചേരി അടക്കം മൂന്ന് ദിവസം തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോണ്ടിച്ചേരിയിലെ വടമംഗലത്ത് നിന്ന് കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂരിലും, കൊല്ലം ഇരവിപുരത്തും പ്രതിക്ക് പോക്സോ കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.