സന്തോഷ് ട്രോഫി; കേരള ടീമിന് 1.14 കോടി; സർക്കാറിന്റെ പാരിതോഷികം

തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് സംസ്ഥാനത്തിന്റെ പാരിതോഷികം. ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം വീതം സമ്മാനമായി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍, ഗോള്‍കീപ്പര്‍ട്രെയിനര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കും.

മേയ് രണ്ടിന് മഞ്ചേരിയില്‍ നടന്ന ഷൂട്ടൗട്ട് ത്രില്ലറില്‍ ആയിരുന്നു കേരളം കീരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം കളി തിരികെ പിടിച്ചത്. അധിക സമയത്തിന്റെ ഏഴാം മിനുട്ടില്‍ മധ്യനിര താരം ദിലീപ് ഓറോണിന്റെ ഫല്‍യിങ്ങ് ഹെഡ്ഡര്‍ അത്രയും നേരം ആര്‍ത്തിരമ്പിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി. കേരളം ഗോള്‍ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും ലക്ഷ്യം കണ്ടില്ല. കളി തീരാന്‍ നാല് മിനുട്ടുകള്‍ മാത്രം ശേഷിക്കെ കേരളത്തിന്റെ മുഹമ്മദ് സഫ്‌നാദ് ഹെഡ്ഡറിലൂടെ തന്നെ ബംഗാളിന് മറുപടി നല്‍കുകയായിരുന്നു. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ കേരളത്തിന്റെ എല്ലാ കിക്കുകളും ലക്ഷ്യം കണ്ടതോടെ 2018 ന് ശേഷം കേരളം വീണ്ടും കിരീടം സ്വന്തമാക്കുകയായിരുന്നു.

സന്തോഷ് ട്രോഫി ഫുട്ബാള്‍ കിരീടം ചൂടിയ കേരള താരങ്ങള്‍ക്കുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എസില്‍നിന്ന് തിരിച്ചെത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കായിക മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രി സഭായോഗം വിഷയം പരിഗണിച്ചത്.

കേരളത്തിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണ് മഞ്ചേരിയില്‍ നിന്നും കരസ്ഥമാക്കിയത്. തങ്ങളുടെ 15ാം ഫൈനലിലാണ് ബംഗാളിനെ തകര്‍ത്ത് കേരളത്തിന്റെ ഏഴാം കിരീടം. ക്യാപ്റ്റന്‍ മണിക്കും, വിപി സത്യനും കുരികേശ് മാത്യുവിനും വി. ശിവകുമാറിനും സില്‍വസ്റ്റര്‍ ഇഗ്‌നേഷ്യസിനും രാഹുല്‍ വി. രാജിനും ശേഷം കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം ഏറ്റുവാങ്ങുന്ന ക്യാപ്റ്റനാണ് ജിജോ ജോസഫ് മാറുകയും ചെയ്തു.