സൽമാൻ ഖാനും പിതാവിനും വധഭീഷണി: അന്വേഷണം ആരംഭിച്ച് പൊലീസ്

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനും പിതാവ് സലീം ഖാനും നേരെ വധഭീഷണി. സലിംഖാന്റെ സുരക്ഷാ ജീവനക്കാർക്കാണ് ഭീഷണി സന്ദേശം എഴുതിയ കത്ത് ലഭിച്ചത്. ‘നിങ്ങൾക്കും മൂസവാലയുടെ ഗതി വരും’ എന്നാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്. ആരാണ് കത്തയച്ചത് എന്നു വ്യക്തമല്ല. ഇരുവർക്കും ഭീഷണക്കത്ത് ലഭിച്ചെന്നും സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും മുംബൈ ബാന്ദ്ര പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച പഞ്ചാബി ഗായകൻ സിദ്ധു മൂസവാല കൊല്ലപ്പെട്ടതും കത്തിൽ പറഞ്ഞിട്ടുണ്ട്. മൂസാവാലയുടെ മരണം പരാമർശിച്ച് ഇരുവർക്കു നേരെയും ഭീഷണി മുഴക്കുക ആയിരുന്നു.

സലിം ഖാന്റെ സുരക്ഷാ ജീവനക്കാരാണ് കത്തു കണ്ടതെന്ന് പൊലീസ് അറിയിച്ചു. സലിം ഖാൻ സുരക്ഷാ ജീവനക്കാരുമൊത്ത് രാവിലെ ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കാൻ പോകാറുണ്ട്. അവിടെ പതിവായി വിശ്രമിക്കുന്ന സ്ഥലത്ത് നിന്നാണ് കത്തു കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കത്ത് ഉപേക്ഷിച്ചത് ആരെന്നറിയാൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

മെയ്‌ 29നാണ് പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതവുമായ സിദ്ദു മൂസവാല വെടിയേറ്റു കൊല്ലപ്പെട്ടത്. സിദ്ദുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു. 2018ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ് കോടതിയിൽ നടക്കുമ്പോൾ സൽമാൻ ഖാനെ ലോറൻസിന്റെ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിരുന്നു.