ആശുപത്രിയിൽ വീണ്ടും യുവതി മരിച്ചു; അനസ്‌തേഷ്യയിൽ പിഴവെന്ന് ബന്ധുക്കൾ

പാലക്കാട്: തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സാപിഴവിനെ തുടർന്ന് യുവതി മരിച്ചതായി ആരോപണം. കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാർത്തിക(29)യാണ് മരിച്ചത്. അനസ്‌തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കൾ പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകി.

കാർത്തിക ഭിന്നശേഷികാരിയാണ്. കാലിന് ചെറുപ്പം മുതൽ പ്രയാസമുണ്ട്. ഇത് സർജറിയിലൂടെ ശരിയാക്കമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇതിനായി തൊണ്ടയിലൂടെ ട്യൂബ് ഇട്ടിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഹൃദായഘാതം വന്ന് മരിച്ചു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.രാത്രി ഒമ്പതരക്ക് ശേഷമാണ് മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. കുലിക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കർത്തിക .മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഡോക്ടര്‍മാരുടെ ചികിത്സാപിഴവെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും ആശുപത്രിയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി ചികിത്സാപിഴവ് കാരണം മരിച്ചെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.