വൻ ലഹരി വേട്ട: യുവതി അടക്കം അഞ്ച് പേർ എം ഡി എം എ യുമായി പോലീസ് പിടിയിൽ.

പത്തനംതിട്ട: ജില്ലയിൽ ഒരു യുവതി അടക്കം അഞ്ച് പേർ മയക്കു മരുന്നുമായി പോലീസ് പിടിയിൽ. എം ഡി എം എ യുമായി ആയാണ് ഇവർ പിടിയിലായത്. സാഹസികമായ നീക്കത്തിലൂടെയാണ് നിരോധിത മയക്കുമരുന്നായ എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയത്.തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് ഇത്. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവരെ 154 ഗ്രാം എം ഡി എം എയുമായി കസ്റ്റഡിയിലെടുത്തത്. ഇതിന് ആകെ 15 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കപ്പെടുന്നു.
​രഹസ്യ വിവരം.


ജില്ലാ പോലിസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന്, ഡാൻസാഫ് സംഘം ഇവരുടെ നീക്കങ്ങൾ മൂന്ന് മാസത്തോളമായി നിരീക്ഷിച്ചുവരികയായിരുന്നു. ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘത്തിലെ അംഗങ്ങളായ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാധാദേവിയുടെ മകൻ രാഹുൽ ആർ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ശൈലജയുടെ മകൾ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ പ്രസന്നൻ മകൻ ആര്യൻ പി (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടിൽ സുരേന്ദ്രൻ പിള്ളയുടെ മകൻ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജി ജോർജ്ജിന്റെ മകൻ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്.

​ആഢംബര കാറുകളും നിരവധി മൊബൈലുകളും
ജില്ലയിൽ വ്യാപകമായി ഇവരുടെ സംഘം എംഡിഎംഎ വിപണനം നടത്തുന്നതായി ജില്ലാ പോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഡാൻസാഫ് ടീമിന്റെ നിരന്തരനിരീക്ഷണത്തിൽ തുടർന്ന പ്രതികളുടെ, സാന്നിധ്യം ഉറപ്പാക്കിയശേഷം ലോഡ്ജ് വളഞ്ഞ് പോലീസ് ഇവരെ കീഴടക്കുകയാണുണ്ടായത്. 4 ഗ്രാം ഒരാളുടെ കയ്യിൽ നിന്നും, ബാക്കിയുള്ളത് ബാഗിലും മറ്റുള്ളവരുടെ കൈവശത്തു നിന്നുമാണ് കണ്ടെടുത്തത്. തുടർന്ന് അടൂർ തഹസീൽദാർ, എക്സൈസ് സംഘം എന്നിവർ സ്ഥലത്തെത്തി എംഡിഎംഎ എന്ന് സ്ഥിരീകരിച്ചു. പ്രതികളിൽ നിന്നും 9 മൊബൈൽ ഫോണുകളും, ഇവർ ഉപയോഗിച്ചുവന്ന രണ്ട് ആഡംബര കാറുകളും ഒരു ബൈക്കും പെൻ ഡ്രൈവുകളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

​അന്വേഷണം ഊർജിതമാക്കി
മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അടൂർ ഡിവൈഎസ്പി ആർ ബിനു, വനിതാ പോലീസ് ഇൻസ്‌പെക്ടർ ലീലാമ്മ, പന്തളം എസ് ഐമാരായ ശ്രീജിത്ത്‌, നജീബ്, സിപി സി പി ഓമാരായ അൻവർഷാ, രാജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പന്തളം പോലീസ് ഇൻസ്‌പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ നിർദേശം നൽകിയതായും, ജില്ലയിൽ ഇത്തരം നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.