ഗൾഫിൽ വെച്ച് മതസ്പര്‍ധ വളര്‍ത്തുന്ന വര്‍ഗീയ പോസ്റ്റുകള്‍ പങ്കുവെച്ച യുവാവിനെ കരിപ്പൂ‍ർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റു ചെയ്തു

മലപ്പുറം: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള വര്‍ഗീയ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രവാസി യുവാവിനെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് വിമാനത്തവളത്തില്‍ വെച്ച് പിടികൂടി. മലപ്പുറം പൂക്കോട്ടുംപാടം മാമ്പറ്റ സ്വദേശി കരിമ്പനക്കല്‍ ഷാഹുല്‍ ഹമീദിനെ (30) തിരെയാണ് മലപ്പുറം പൂക്കോട്ടുംപാടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മതങ്ങളെ തമ്മില്‍തല്ലിക്കുന്ന രീതിയില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഫേസ്ബുക്കിലൂടെ വിദ്വേഷജനകമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് പോലീസ് നടപടിയെടുത്തത്.


​പ്രതിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍
ഗള്‍ഫിലായിരുന്ന പ്രതിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ദുബായിലായിരുന്ന പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച പ്രകാരം പൂക്കോട്ടുംപാടം പോലീസ് കൂട്ടി കൊണ്ട് വന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ മതസ്പര്‍ധ വളര്‍ത്തുന്നത് വ്യാപകമായ സാഹചര്യത്തില്‍ സംശയമുള്ള മുഴുവന്‍ അക്കൗണ്ടുകളും ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം നിരീക്ഷിച്ചുവരികയാണ്.

​സോഷ്യൽ മീഡിയ നിരീക്ഷിച്ച് പോലീസ്
വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, സിഗ്‌നല്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തുടങ്ങിയ വഴിയുള്ള കമന്റുകൾ നിരീക്ഷിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മതസ്പര്‍ധ വളര്‍ത്തുംവിധം ചിത്രങ്ങളോ സ്റ്റാറ്റസുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു.

​പ്രതിക്ക് ജാമ്യം
ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമായതുകൊണ്ടാണ് പിടിയിലായ പ്രതിയെ ജാമ്യത്തില്‍ വിട്ടതെന്നും സംഭവത്തില്‍ പ്രതിയുടെ മുഴുവന്‍ അക്കൗണ്ടുകളും പരിശോധിച്ചിരുന്നതായും പോലീസ് പറഞ്ഞു. കേസില്‍ നേരത്തെ തന്നെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രതിയെ പിടികൂടിയ സാഹചര്യത്തില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് കൂടി കോടതിക്കു കൈമാറുമെന്നും പോലീസ് അറിയിച്ചു.

​കൂടുതൽ പേർക്കെതിരെ കേസ്
പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സമാനമായ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ വിദേശത്തുനിന്നുമാണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതെന്നും വിദേശത്തു ജോലി ചെയ്യുന്ന പ്രവാസി യുവാക്കള്‍ അവിടെ വെച്ചാണു മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ചെയ്യുന്നതെന്നും ഇവരെ കുറിച്ചും അന്വേഷിച്ചുവരികയാണെന്നു പോലീസ് പറഞ്ഞു.