രണ്ടുവയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം നാടുവിട്ട യുവതിയും സുഹൃത്തും പിടിയിൽ


പാലക്കാട്: രണ്ടുവയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും പിടിയിലായി. വെണ്ണക്കര സ്വദേശികളായ മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെയാണ് കോയമ്പത്തൂരിൽവെച്ച് പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്.

ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. സംരക്ഷണം ഉറപ്പ് വരുത്താതെ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തത്. പ്രേരണക്കുറ്റമാണ് തൗഫീക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഹോദരനൊപ്പം ബാങ്കിൽ പോയ സഫ്നയെ കാണാതായത്. ഭർത്താവ് ജോലിക്ക് പോയ ശേഷം സ്വന്തം വീട്ടിലെത്തിയ യുവതി കുഞ്ഞിനെ വീട്ടിലേൽപ്പിച്ചു. തുടർന്ന് എടിഎമ്മിൽ നിന്ന് പണമെടുക്കാൻ സഹോദരനൊപ്പം പോയി.

നൂറണിയിലെയും പിന്നീട് ചക്കാന്തറയിലെയും ബാങ്കിൽ പോയ ശേഷം സഹോദരന്റെ കണ്ണുവെട്ടിച്ച് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലേക്കു പോയി. ഇവിടെനിന്ന് കോയമ്പത്തൂരിലേക്കും പോവുകയായിരുന്നു. ഉക്കടത്തെത്തിയ ശേഷം തൗഫീഖിനെ വിളിക്കുകയും ഇയാളെത്തി സഫ്നയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.