പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി ഇന്നലെ രാത്രി രക്ഷപ്പെട്ടു. കുപ്രസിദ്ധമായ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.

ഇന്നലെ രാത്രി ഇയാൾക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങിയിരുന്നു. തുടർന്ന് ഇത് അഴിച്ചു മാറ്റാൻ അഗ്നി രക്ഷാ സേന സെല്ലിൽ എത്തിയിരുന്നു. അഗ്നിരക്ഷാസേനയ്ക്ക് വേണ്ടി സെൽ തുറന്ന സമയത്ത് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് സൂചന. റിമാൻഡിലിരിക്കെ ഈ പ്രതി നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു.