കീഴുപറമ്പിലെ സ്കൂളിനെതിരെ പ്രതിഷേധം ശക്തം; വി ഡി സവർക്കറുടെ വേഷം കുട്ടി അണിഞ്ഞതിനെതിരെയാണ് പ്രതിഷേധം

മലപ്പുറം: കീഴുപറമ്പ് ജിവിഎച്ച്എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ പ്രതീകാത്മകമായി വി ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതിൽ പ്രതിഷേധം ശക്‌തം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡിവൈഎഫ്ഐ, ഏറനാട് മണ്ഡലം എംഎസ്എഫ് കമ്മിറ്റി, കീഴുപറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി, എസ്ഡിപിഐ കീഴുപറമ്പ് പഞ്ചായത്ത് കമ്മിറ്റി ഉൾപ്പെടെയുള്ള വിദ്യാർഥി, രാഷ്ട്രീയ സംഘടനകൾ സ്കൂളിലെത്തി പ്രധാന അധ്യാപികയ്ക്ക് കത്ത് നൽകി.

സ്വാതന്ത്ര്യദിനം പുനരാവിഷ്കരിക്കുന്നതിൻ്റെ ഭാഗമായി സവർക്കറെ പോലെ വെറുപ്പിൻ്റെ പദ്ധതികൾ ഉത്പ്പാദിപ്പിക്കുന്നവർക്ക് അനാവശ്യ ഇടം നൽകുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും നിരക്കുന്നതല്ലെന്ന് എസ്എസ്എഫ് അരീക്കോട് ഡിവിഷൻ സെക്രട്ടറിയേറ്റ് പറഞ്ഞു. തികച്ചും മതേതര മൂല്യങ്ങളെ കാത്തു സൂക്ഷിക്കുന്ന രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിനെ കളങ്കപ്പെടുത്താനും
ആർഎസ്എസ് വൽക്കരിക്കാനുമുള്ള അധ്യാപികയുടെ ഇടപെടലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐയും പരാതി നൽകി. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ മറവിൽ സ്വാതന്ത്ര്യസമരത്തെയും രാജ്യത്തെയും ഒറ്റിക്കൊടുത്തവരെ വിശുദ്ധരാക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കേരള മുസ്‌ലിം ജമാഅത് അരീക്കോട് സോണ് കമ്മിറ്റിയും ആവശ്യപ്പെട്ടു.

വിദ്യാർഥിയെ സവർക്കറുടെ വേഷം കെട്ടിച്ച് റാലിയിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമം ഉണ്ടായതിനെ അപലപിക്കുന്നുവെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടാൻ പറഞ്ഞു. സംഭവത്തിൽ സബ് കമ്മിറ്റിയോട് സ്കൂൾ അധികൃതർ വിശദീകരണം തേടി. ഇതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെയാണ് സ്കൂൾ അധികൃതരുടെ നടപടി.

തിങ്കളാഴ്ച നടന്ന സ്വാതന്ത്ര്യദിനാഘോഷ യാത്രയിലാണ് വി ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടന്നത്.
പരിപാടിയുടെ ഭാഗമായി 75 സ്വാതന്ത്ര്യസമര സേനാനികളുടെ പുനരാവിഷ്കരണം നടത്താനായിരുന്നു സ്കൂൾ പിടിഎ അധികൃതർ തീരുമാനിച്ചിരുന്നത്. ഇത് ആരൊക്കെയെന്ന് സ്കൂൾ അധികൃതർ നേരത്തെ
തന്നെ തീരുമാനിച്ചു പിടിഎയുടെ അനുമതിയും വാങ്ങിച്ചിരുന്നു. തുടർന്ന് ഇതിനായി സ്കൂളിലെ
അധ്യാപകനെ കൺവീനറായി ചുമതലപ്പെടുത്തുകയും ചെയ്ത ശേഷം പതിനഞ്ചോളം സബ് കമ്മിറ്റികളും രൂപീകരിച്ചിരുന്നു. ഇതിനുശേഷമാണ് പട്ടികയിൽ വി ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടന്നത്.

സ്കൂളിലെ ഒരു വിദ്യാർഥി സവർക്കറുടെ വേഷമണിഞ്ഞു സവർക്കർ എന്ന് എഴുതി സ്കൂളിന് പുറത്ത് എത്തുകയായിരുന്നു. യാത്ര ആരംഭിക്കുന്നതിനു മുമ്പു തന്നെ അധ്യാപകരുടെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടു. ഉടൻ തന്നെ വിദ്യാർഥിയെ ഗ്രീൻ റൂമിൽ എത്തിച്ചു സവർക്കർ എന്നെഴുതിയ പേപ്പർ സ്കൂൾ അധികൃതർ എടുത്തു മാറ്റുകയായിരുന്നു. അതേസമയം സ്വാതന്ത്ര്യസമര സേനാനികളോടൊപ്പം സവർക്കറെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്
ഗുരുതരാവസ്ഥ മനസിലാക്കി അപ്പോൾ തന്നെ നീക്കം ചെയ്തുവെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
പരിപാടികൾ നടത്താൻ സബ് കമ്മിറ്റികളെ ചുമതലപ്പെടുത്തിയിരുന്നു. ഒരു സബ് കമ്മിറ്റിക്കാണ് ഗുരുതര വീഴ്ച സംഭവിച്ചത്. പ്രതിഷേധം ശക്തമായതോടെ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.