പ്രതികൾക്ക് ഒളിത്താവളം ഒരുക്കാൻ പോപ്പുലർ ഫ്രണ്ടിന് പ്രത്യേക സംഘം; കോട്ടക്കൽ ഏരിയാ റിപ്പോർട്ടർ ആണ് അറസ്റ്റിലായ പ്രതി

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ മലപ്പുറത്ത് നിന്നും പിടിയിലായ സിറാജുദ്ദീന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തത് മലപ്പുറം, പാലക്കാട് ജില്ലകളിലെ ബിജെപി – ആർ എസ് എസ് നേതാക്കളുടെ പട്ടിക. മലപ്പുറം ജില്ലയിലെ മാത്രം  379 നേതാക്കളുടെ എഴുതി തയ്യാറാക്കിയ പേരുവിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പാലക്കാട് ജില്ലയിലെ നേതാക്കളുടെയും പേരുവിവരങ്ങൾ ഇവർ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.



പോപ്പുലർ ഫ്രണ്ട് നേതാക്കൾ പ്രതികളായ കേസുകളിൽ പ്രതികൾക്ക് ഒളിത്താവളമൊരുക്കലാണ് സുബൈറിന്റെ ചുമതലയെന്ന്  അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അനിൽകുമാർ വ്യക്തമാക്കി. ഇത്തരത്തിൽ പ്രതികൾക്കായി ഒളിത്താവളമൊരുക്കാൻ ഒരു പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2010 ൽ തൊടുപുഴയിലെ ന്യൂമാൻ കോളേജ് അധ്യാപകൻ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതികൾക്ക് ഈ സംഘം ഒളിത്താവളം ഒരുക്കിയിരുന്നു.

പാലക്കാട് ആർഎസ്എസ് നേതാവ് സഞ്ജിത്, ശ്രീനിവാസൻ കേസിലെ പ്രതികൾക്കും ഒളിത്താവളം ഒരുക്കി. പോപ്പുലർ ഫ്രണ്ടിന്റ കോട്ടക്കൽ ഏരിയാ റിപ്പോർട്ടർ ആണ് അറസ്റ്റിലായ സിറാജുദീൻ. സിറാജുദ്ദീനിൽ നിന്നും നിരവധി പെൻഡ്രൈവുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണ്. ഒരു പെൻ ഡ്രൈവിൽ നിന്നും ആർഎസ്എസ് നേതാവ് സഞ്ജിതിനെ വെട്ടിയ ശേഷമുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

സഞ്ജിത് ചോരയിൽ കുളിച്ചു കിടക്കുന്നതും പിന്നീട് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിന്റേയും ദൃശ്യങ്ങളാണുള്ളത്. സഞ്ജിതിനെ വെട്ടിയ പ്രതികളിൽ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിലും പോപ്പുലർ ഫ്രണ്ട് നോട്ടമിട്ടിട്ടുള്ള  ആർഎസ്എസ്- ബിജെപി നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കിയതായി അന്വേഷണ സംഘം പറയുന്നു. മലപ്പുറത്ത് ഒരു ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെതിരെ സാക്ഷി പറഞ്ഞയാളുടെ വിവരങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.