വാർത്താസമ്മേളനത്തിൽ കെ കെ രാഗേഷിനെതിരെ ഗവർണർ, മുഖ്യമന്ത്രിക്കെതിരെയും ഗുരുതര ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകൾ പുറത്തുവിടാൻ രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ചു ചേർത്ത അസാധാരണ വാർത്താസമ്മേളനം ആരംഭിച്ചു. ചീഫ് സെക്രട്ടറിയെ കളത്തിലിക്കി സർക്കാർ അവസാനനിമിഷം ചില ഒത്തുതീർപ്പ് നീക്കങ്ങൾ നടത്തിയെങ്കിലും അത് ഫലവത്തായില്ല.

ചരിത്രകോൺഗ്രസ് വേദിയിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന്റെ പി ആർ ഡി ദൃശ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ഗവർണർ സംസാരിച്ചുതുടങ്ങിയത്. പൊലീസിനെ അന്ന് തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷാണെന്നും വേദിയിൽ നിന്ന് ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും ഗവർണർ പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറിസ്ഥാനം ഇതിനുള്ള പ്രതിഫലമാണോ എന്നും അദ്ദേഹം ചോദിച്ചു. ഗവർണറെ തടഞ്ഞാൽ ഏഴുവർഷം തടവും പിഴയുമാണ് ശിക്ഷയെന്നും ഇക്കാര്യത്തിൽ സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പലപ്പോഴായി അയച്ച മൂന്നുകത്തുകളും ഗവർണർ പുറത്തുവിട്ടു. കണ്ണൂർ വി സി പുനർ നിയമനത്തിൽ മുഖ്യമന്ത്രി രാജ്ഭവനിൽ നേരിട്ടെത്തി ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണവും ഗവർണർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു. കെ ടി ജലീൽ എം എൽ എയുടെ കാശ്മീരിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയെക്കുറിച്ചും പി ജയരാജന്റെ വിമാനയാത്രാ വിലക്കിനെക്കുറിച്ചും വാർത്താസമ്മേളത്തിൽ ഗവർണർ പരാമർശിച്ചു.

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തികച്ചും അസാധാരണ നീക്കങ്ങളാണ് ഗവർണർ സ്വീകരിച്ചത്. ഗവർണർമാർ വാർത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തിൽ മാത്രമല്ല, രാജ്യത്തു തന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്ന രീതിയാണു ഗവർണർ തുടർന്നുവന്നത്. വാർത്താ സമ്മേളനം വിളിച്ചതോടെ അദ്ദേഹം കടുത്ത നടപടികളിലേക്കു നീങ്ങുന്നു എന്ന സൂചന ലഭിച്ചിരുന്നു.