പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തി; ജൂലൈ 12 ന് ആക്രമണത്തിന് പദ്ധതിയിട്ടു; ED റിമാൻഡ് റിപ്പോർട്ട്


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ വർഷം ജൂലൈ 12ന് ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിനായി പരിശീലനം നടത്തിയതായും റിപ്പോർട്ടില്‍ പറയുന്നു. ഈ വർഷം എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ 120 കോടിയിലധികം രൂപയാണ് കണ്ടെടുത്തത്. ഇത് ഭീകരപ്രവർത്തനയും കലാപം സൃഷ്ടിക്കുന്നതിനായും ഉപയോഗിക്കാനാണ് പണം സ്വരൂപിച്ചതെന്ന് ഇഡി പറയുന്നു.

കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാഴാഴ്ട എന്‍ഐഎ നടത്തിയ റെയ്ഡ് നൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടെന്ന് എൻഐഎ റിമാൻഡ് റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഇസ്ലാമിക ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി, സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തിൽ വിദ്വേഷ പ്രചരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.