ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകൾ

തിരൂർ: ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് നടത്തിയിരുന്നത്. ഭാഷാപിതാവിൻ്റെ മണ്ണായ തുഞ്ചൻ പറമ്പിൽ ഇത്തവണയും ആയിരങ്ങളാണ് പുലർച്ച മുതൽ എത്തിത്തുടങ്ങിയത്.

ദേവീ ഉപാസനയാണ് നവരാത്രി ആഘോഷങ്ങളുടെ കാതൽ. നവാത്രിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. രാവണനിഗ്രഹത്തിന് ശ്രീരാമൻ ഒൻപത് ദിവസം ദേവിയെ ഉപാസിച്ചു എന്നാണ് ഒരൈതിഹ്യം. അസുരരാജാവായ മഹിഷാസുരനെ നിഗ്രഹിച്ച് വിജയം വരിച്ച കാലമാണ് വിജയദശമി എന്ന് മറ്റൊരു വിശ്വാസമുണ്ട്.

നവരാത്രി പൂജയുടെ പത്താംനാളിലാണ് വിജയദശമി ആഘോഷം. പൂജയെടുപ്പും വിദ്യാരംഭവും വിജയദശമിനാളിലാണ്.

മഹാനവമി നാളിലെ അടച്ചുപൂജക്ക് ശേഷം വിജയദശമി നാൾ പ്രഭാതത്തിൽ ക്ഷേത്രങ്ങളിൽ സരസ്വതീ പൂജയ്ക്കു ശേഷമാണ് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്ന് നാൾ ദേവിയെ പാർവതിയായും അടുത്ത മൂന്ന് നാൾ ലക്ഷ്മിയായും അവസാന മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തിൽ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങൾക്കാണ് നവരാത്രി ആഘോഷത്തിൽ ഏറെ പ്രാധാന്യം. ക്ഷേത്രങ്ങളിൽ അതിരാവിലെ സരസ്വതീപൂജക്ക് ശേഷമാണ് കുഞ്ഞുങ്ങൾ അരിയിൽ ആദ്യാക്ഷരം കുറിച്ചത്.