തകർന്നടിഞ്ഞ് ബാറ്റർമാർ; ഇന്ത്യക്ക് 49 റൺസ് തോൽവി; ദക്ഷിണാഫ്രിക്കക്ക് ആശ്വാസ ജയം

ഇന്ദോർ: ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി20 പരമ്പര തൂത്തുവാരാൻ ഇറങ്ങിയ ഇന്ത്യക്ക് മൂന്നാം മത്സരത്തിൽ 49 റൺസ് തോൽവി. പ്രോട്ടീസ് കുറിച്ച 228 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് 18.3 ഓവറിൽ 178 റൺസെടുക്കുന്നതിനിടെ അവസാനിച്ചു.

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു (2 1). ഇന്ത്യൻ നിരയിൽ ദിനേഷ് കാർത്തിക്

മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. താരം 1 പന്തിൽ നാലു ഫോറുകളും നാലു സിക്സറുകളുമടക്കം 46 റൺസെടുത്ത് പുറത്തായി. ദീപക് ചാഹർ 17 പന്തിൽ 31ഉം ഋഷഭ് പന്ത് 14 പന്തിൽ 27ഉം റൺസെടുത്തു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ നായകൻ രോഹിത് ശർമ റൺസൊന്നും എടുക്കാതെ മടങ്ങി.

രണ്ടാം ഓവറിൽ ഒരു റൺസെടുത്ത ശ്രേയസ് അയ്യരും പുറത്തായതോടെ ടീം പ്രതിരോധത്തിലായി. സ്കോർ ബോർഡിൽ നാലു റൺസ് മാത്രം. സൂര്യകുമാർ യാദവ് (എട്ട് റൺസ്), അക്സർ പട്ടേൽ (ഒമ്പത്), ഹർഷൽ പട്ടേൽ (17), രവിചന്ദ്രൻ അശ്വിൻ (രണ്ട്), മുഹമ്മദ് സിറാജ് (അഞ്ച്) എന്നിവരും വേഗത്തിൽ മടങ്ങി. ഉമേഷ് യാദവ് 20 റൺസെടുത്ത് പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി ഡ്വെയ്ൻ പ്രിറ്റോറിയസ് മൂന്നു വിക്കറ്റുകൾ നേടി.

 

വെയ്ൻ പാർനൽ, ലുംഗി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ രണ്ടു വിക്കറ്റുകളും കഗീസോ റബാദയും ഒരു വിക്കറ്റും നേടി. റിലീ റൂസോവിന്റെ ട്വന്റി20യിലെ കന്നി സെഞ്ച്വറിയുടെ കരുത്തിലാണ് പ്രോട്ടീസ് 227 റൺസെടുത്തത്. താരം 48 പന്തിൽ 100 റൺസെടുത്ത് പുറത്താകാതെ നിന്നു. എട്ടു സിക്സറുകളും ഏഴു ഫോറുകളും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ക്വിന്റൺ ഡി കോക്ക് 43 പന്തിൽ ആറു ഫോറും നാലു സിക്സറുകളും അടക്കം 68 റൺസെടുത്തു.

നായകൻ ടെമ്പ ബാവുമ വീണ്ടും നിരാശപ്പെടുത്തി. എട്ടു പന്തിൽ മൂന്നു റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ട്രിസ്റ്റൻ സ്റ്റബ്സ് 18 പന്തിൽ 23 റൺസെടുത്തു. അവസാന ഓവറിലെ ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീം സ്കോർ 227ലെത്തിച്ചത്. അഞ്ചു പന്തിൽ മൂന്ന് സിക്സുകളടക്കം 19 റൺസാണ് താരം നേടിയത്. അവസാന ഓവർ എറിഞ്ഞ ദീപക് ചഹർ 23 റൺസാണ് വഴങ്ങിയത്. ബൗളർമാരെ തലങ്ങും വിലങ്ങും പ്രോട്ടീസ് ബാറ്റർമാർ അടിച്ചുപറത്തി. ദീപക് ചഹർ, ഉമേശ് യാദവ് എന്നിവർക്ക് ഓരോ വിക്കറ്റുകൾ വീതം ലഭിച്ചു.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വിരാട് കോഹ്ലി, കെ.എൽ. രാഹുൽ എന്നിവർക്ക് വിശ്രമം അനുവദിച്ചിരുന്നു. അർഷ്ദീപ് സിങ് പരിക്കേറ്റ് പുറത്തായി. ഇവർക്കു പകരം ശ്രേയസ് അയ്യർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരാണ് കളിച്ചത്.