പൊന്നാനി ഹാർബറിന് സമീപം പുരാതന ഗുഹ കണ്ടെത്തിയ സംഭവം: പുരാവസ്തു വകുപ്പ് ഖനന നടപടികൾ ആരംഭിച്ചു

പൊന്നാനി ഹാർബറിന് സമീപം കാന നിർമാണത്തിനിടെ പുരാതന ഗുഹ കണ്ടെത്തിയ സംഭവത്തിൽ പുരാവസ്തു വകുപ്പ് ഖനന നടപടികൾ ആരംഭിച്ചു.

കർമ്മ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി പഴയ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്ക് ചാൽ നിർമാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുതുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിർമിച്ച ആർച്ചും ചെറിയ ഗുഹയും കണ്ടെത്തിയത്.പഴയകാല ഇരുനില കെട്ടിടമായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആർച്ചാണ് നിർമിച്ചിരിക്കുന്നത്. നിർമാണത്തിന് ഏകദേശം നൂറു വർഷത്തിനടുത്ത് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.അടിത്തറയിലെ മണ്ണ് പൂർണ്ണമായി നീക്കി ഖനനം നടത്തിയാൽ മാത്രമേ കണ്ടെത്തിയ ആർച്ചിന്റെയും ഗുഹയുടെയും യഥാർത്ഥ വസ്തുത ലഭിക്കൂവെന്നതിനാലാണ് ഖനനം ആരംഭിച്ചത്. കോഴിക്കോട് പഴശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫീസർ കെ.കൃഷ്ണരാജിന്റെ മേൽനോട്ടത്തിൽ രണ്ട് ഉദ്യോഗസ്ഥരും ആറ് തൊഴിലാളികളാണ് ഖനനം നടത്തുന്നത്.ആദ്യഘട്ടത്തിൽ കസ്റ്റംസ് ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്ത് വലിയ കുഴിയെടുത്ത് കെട്ടിടത്തിന് താഴെ എത്ര ആർച്ചുകളുണ്ടെന്ന് കണ്ടെത്തും. തുടർന്ന് ഒരു ആർച്ചിൽ മാത്രം പൂർണ്ണമായും ഖനനം നടത്തി ഗുഹയായിരുന്നോ, അല്ലെങ്കിൽ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമായിരുന്നോ എന്ന് മനസിലാക്കും. രണ്ടാഴ്ചയോളം ഖനന നടപടികൾ നടക്കും. തുടർന്ന് ഇവിടെ നിന്നുള്ള കണ്ടെത്തലുകളുടെ റിപ്പോർട്ട് പുരാവസ്തു ഡയറക്ടർക്ക് കൈമാറും.പി. നന്ദകുമാർ എം.എൽ.എയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഖനനം നടത്തുന്നത്