കായികരംഗത്ത് നിന്ന് സ്വജനപക്ഷപാതം തുടച്ചുനീക്കിയെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

സ്വജനപക്ഷപാതവും അഴിമതിയും കായികരംഗത്ത് നിന്ന് പൂര്‍ണമായും തുടച്ചുനീക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. സ്പോര്‍ട്സ് എന്നത് ഒരു സ്പിരിറ്റാവണമെന്നും  അവിടെ സ്വജനപക്ഷപാതത്തിന് ഇടമുണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. ദേശീയ-സംസ്ഥാന തലങ്ങളില്‍ വിവിധ കായിക മത്സരങ്ങളില്‍ വിജയികളായ കായിക പ്രതിഭകള്‍ക്ക് മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കായികരംഗത്ത് കേരളം കരുത്തോടെ മുന്നോട്ടുപോകുകയാണ്.  കായിക പ്രതിഭകള്‍ക്ക് അന്തര്‍ദേശീയ നിലവാരത്തിലുള്ള പരിശീലനം നല്‍കുന്നതിനുള്ള കേന്ദ്രം തിരുവനന്തപുരത്ത് യാഥാര്‍ഥ്യമാകാനിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന ഘട്ടത്തിലാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് മികച്ച പരിശീലകരെ എത്തിക്കാനുള്ള കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. അതോടെ വിദേശരാജ്യങ്ങളില്‍ കിട്ടുന്ന അതേ പരിശീലനം നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം സ്വകാര്യ പരിശീലനസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും കായികരംഗത്ത് ഉണര്‍വ് നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കായികരംഗത്ത് എക്കാലവും ആധിപത്യമുറപ്പിക്കാറുള്ള ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയുടെ ഫുട്ബോള്‍ പെരുമയില്‍  പെനാല്‍റ്റി കിക്കുകളുടെ ലോകറെക്കോര്‍ഡുകൂടി ചേര്‍ക്കപ്പെട്ടത് അഭിമാനകരമായ നിമിഷമായെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ കായിക പ്രതിഭകള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി,  നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, സംസ്ഥാന സ്പോര്‍സ് കൗണ്‍സില്‍ അംഗം ആഷിക് കൈനിക്കര, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സി. അംഗങ്ങളായ പി.ഹൃഷികേശ് കുമാര്‍, കെ.എ നാസര്‍, സി.സുരേഷ്, കെ. വത്സല, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് യാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.