Fincat

34 വർഷങ്ങൾക്കു മുമ്പ് കടലിൽ എറിഞ്ഞ കുപ്പിയിൽ നിന്ന് സന്ദേശം കണ്ടെത്തി

കുപ്പിലെഴുതി കടലിൽ ഒഴുക്കിവിട്ട സന്ദേശം 34 വർഷത്തിന് ശേഷം കണ്ടെത്തി യുവതി. ബീച്ചിൽ നിന്നും വിലപ്പെട്ട സാധനങ്ങള്‍ കണ്ടെടുക്കുന്ന കനേഡിയന്‍ യുവതിയാണ് സന്ദേശമടങ്ങിയ കുപ്പി കണ്ടെടുത്തത്. ട്രൂഡി ഷാറ്റ്ലർ എന്ന യുവതിയ്ക്കാണ് സന്ദേശം ലഭിച്ചത്. പതിവുപോലെ ബീച്ചിൽ തിരച്ചിൽ നടത്തുമ്പോഴായിരുന്നു പ്ലാസ്റ്റിക് കുപ്പിയും ഉള്ളിലെ കടലാസും ഷാറ്റ്ലറിന് ലഭിച്ചത്. ഇങ്ങനെ കടൽത്തീരത്ത് തിരച്ചിൽ നടത്തുന്ന പ്രഫഷൻ തന്നെ മറ്റു പല രാജ്യങ്ങളിലുമുണ്ട്.

സന്ദേശം എഴുതുമ്പോഴുള്ള സ്ഥലവും കാലാവസ്ഥയുമാണ് ആ കടലാസിൽ എഴുതിയിരുന്നത്. കിട്ടിയ കുപ്പിയുടെ ചിത്രവും മറ്റു വിവരങ്ങളും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇങ്ങനയൊരു കുപ്പിയിൽ ഒഴുക്കിയ സന്ദേശം തനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കുമായിരുന്നുവെന്ന് ഇതെഴുതിയ ആളെ അറിയാൻ ആഗ്രഹമുണ്ടെന്നും കുറിച്ചാണ് യുവതി ചിത്രങ്ങൾ പങ്കുവെച്ചത്. എന്നാൽ കുപ്പിയ്ക്ക് ഉടമയെ കണ്ടെത്തി എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പോസ്റ്റിന് താഴെ അപ്ഡേഷനും വന്നു.

ഗിൽബർട് ഹാംലിൻ എന്നയാളാണ് ഈ കുപ്പിയ്ക്ക് ഉടമ. നിർഭാഗ്യവശാൽ അദ്ദേഹമിന്ന് ജീവിച്ചിരുപ്പില്ല. രണ്ട് വർഷം മുൻപാണ് അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മകന്‍ തന്നെ വിളിച്ചിരുന്നുവെന്നും അച്ഛന്റേതാണ് ആ കുറിപ്പെന്ന് ഉറപ്പിക്കുകയും ചെയ്തു. എല്ലാവർക്കും നന്ദിയെന്നും തിരികെ കടല്‍ത്തീരങ്ങളിലേക്ക് ജോലി തുടരാന്‍ പോകുന്നുവെന്നും യുവതി പോസ്റ്റിൽ എഴുതി.