ഇന്ത്യ പാകിസ്താൻ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരം മഴ മൂലം തടസ്സപ്പെട്ടു


ഇന്ത്യ പാകിസ്താൻ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരം മഴ മൂലം തടസ്സപ്പെട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിൽ നിൽക്കെയാണ് രസംകൊല്ലിയായി മഴ എത്തിയത്. ഓപ്പണർ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗിലും ചേര്‍ന്ന് മിന്നല്‍ തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. നേരത്തെ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാക് നായകൻ ബാബർ അസം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അർധസെഞ്ചുറിയുമായി മടങ്ങി. 49 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 56 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. ഗിൽ 52 പന്തിൽ 58 റൺസെടുത്ത് പുറത്തായി. ഷദാബ് ഖാനാണ് ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തത്. തുടർന്ന് ഷഹീൻ ഷാ അഫ്രീദി ശുഭ്മാൻ ഗില്ലിനെയും മടക്കി. 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ് മഴ എത്തിയത്. 17 റൺസുമായി കെഎൽ രാഹുലും എട്ട് റൺസുമായി വിരാട് കോലിയുമാണ് ക്രീസിൽ.