ഇവിടെയുണ്ട്, ആ രക്ഷകര്‍; വീട്ടില്‍നിന്ന് റോഡിലേക്കിറങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷിച്ചത് പൊന്നാനി സ്വദേശികള്‍

പൊന്നാനി : വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് എടുത്തുയര്‍ത്താൻ കാര്‍ നിര്‍ത്തി ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു.

വൈറലായ ആ ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയത് പൊന്നാനി സ്വദേശി മുസീറാ (മുഷിറുദ്ദീൻ-21)ണ്. റോഡിലേക്കിറങ്ങാൻ നില്‍ക്കുന്ന കുട്ടിയെ കാറോടിച്ച ബന്ധു അജ്മല്‍ കണ്ടതാണ് രക്ഷാപ്രവര്‍ത്തനത്തിന് വഴിയൊരുക്കിയത്.

ഒക്ടോബര്‍ 28-ന് കൊപ്പം-വളാഞ്ചേരി റൂട്ടിലെ ഒന്നാന്തിപ്പടിയിലാണ് സംഭവമുണ്ടായത്. ഒന്നരവയസ്സുകാരനായ റിബാനാണ് തുറന്നുകിടന്ന ഗ്രില്ലിലൂടെ വീട്ടിലെ മാതാവ് കാണാതെ പുറത്തിറങ്ങിയത്. വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിന് തൊട്ടരികുവരെ കുട്ടിയെത്തി.

ഈ സമയത്താണ്, പെരിന്തല്‍മണ്ണ ആശുപത്രിയില്‍ക്കഴിയുന്ന പിതാവിനെക്കണ്ട് മടങ്ങുകയായിരുന്ന മുസീറും കൂട്ടരും അതുവഴി വരുന്നത്. ഉമ്മ ആരിഫയും അമ്മാവന്റെ മകനായ മുഹമ്മദ് അജ്മലും കൂട്ടുകാരായ യൂസഫും നസറുദ്ദീനുമാണ് കാറിലുണ്ടായിരുന്നത്. റോഡിലേക്ക് കയറാൻ നില്‍ക്കുന്ന കുട്ടിയെ അജ്മലാണ് ആദ്യംകണ്ടത്. അപ്പോഴേയ്ക്കും കാര്‍ കുറച്ചുദൂരം മുന്നോട്ടുനീങ്ങിയിരുന്നു. കാര്‍
കുറച്ചുദൂരം മുന്നോട്ടുനീങ്ങിയിരുന്നു. കാര്‍ വേഗം പിന്നോട്ടെടുത്ത് കുട്ടിയുടെ അടുത്തെത്തി. കാറിലുണ്ടായിരുന്ന മുസീര്‍ ചാടിയിറങ്ങി കുട്ടിയെ കോരിയെടുത്തു വീട്ടിലെത്തിച്ചു.

കുട്ടിയെ മാതാവിന്റെ കൈകളിലേല്പിച്ച്‌ മുസീറും കുട്ടരും യാത്ര തുടര്‍ന്നെങ്കിലും കുട്ടി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടതറിഞ്ഞ് പകച്ചുപോയിരുന്നു ആ മാതാവ്. രക്ഷകാരായെത്തിയത് ആരാണെന്നുപോലും ചോദിക്കാൻ നില്‍ക്കാതെ അവര്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ചു. വീട്ടിലെ നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങള്‍ വീട്ടുകാര്‍തന്നെ പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. രക്ഷകരായെത്തിയവരെ കണ്ടെത്തുന്നതോടൊപ്പം തന്റെ അശ്രദ്ധമൂലമുണ്ടായ സംഭവം ആവര്‍ത്തിക്കാതിരിക്കാനുമായിരുന്നു ഇത്.

കുട്ടി റോഡിലേക്ക് കയറാൻ നില്‍ക്കുന്നതും കാര്‍ നിര്‍ത്തിയിറങ്ങിയ യുവാവ് രക്ഷപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ സാഹചര്യം വിവരിച്ച്‌ മുസീറും
കൂട്ടരും രംഗത്തുവന്നത്.

കുട്ടിയെ രക്ഷിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും നന്ദിയറിയിക്കാൻ വീട്ടുകാര്‍ വിളിച്ചിരുന്നൂവെന്നും കുട്ടിയുടെ പിതാവ് വിദേശത്തുനിന്ന് നാട്ടിലെത്തുമ്ബോള്‍ നേരിട്ട് കാണാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പൊന്നാനി പുനര്‍ഗേഹം ഭവനസമുച്ചയത്തില്‍ താമസിക്കുന്ന ഔക്കരിയാനകത്ത് മുസീര്‍ പറഞ്ഞു.