‘കൊന്നു, ഇനി പോലീസിനെ വിളിച്ചോ’; കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ ഷാള്‍മുറുക്കി കൊന്നത് സംശയത്തിന്റെ പേരില്‍

കോട്ടയം: മാടപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരിലെന്ന് പോലീസ്. വ്യാഴാഴ്ച വൈകിട്ടാണ് മാടപ്പള്ളി പൻപുഴ അറയ്ക്കല്‍വീട്ടില്‍ സനീഷ് ജോസഫ് ഭാര്യ സിജി(35)യെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട ഇയാളെ പിന്നീട് തെങ്ങണയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സനീഷിന്റെ രണ്ടാംഭാര്യയാണ് സിജി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. നേരത്തെ സിജിയെ ആസിഡൊഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ സനീഷ് റിമാൻഡിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് സിജിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഇവരുടെ വീടിന് സമീപത്തെ ഇടവഴിയില്‍നിന്ന് ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് സിജിയെ മരിച്ചനിലയില്‍ കണ്ടത്. സനീഷും സ്ഥലത്തുണ്ടായിരുന്നു. അടുത്തെത്തിയവരെയെല്ലാം ഇയാള്‍ ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തിയെന്നാണ് സമീപവാസികള്‍ പറയുന്നത്. പിന്നാലെ ‘കൊന്നു, ഇനി പോലീസിനെ വിളിച്ചോ’ എന്നുപറഞ്ഞ് ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ തെങ്ങണ കുന്നുംപുറം റോഡില്‍നിന്ന് പോലീസ് പിടികൂടുകയായിരുന്നു.