അന്ന് സെറ്റില്‍ ടോയ്ലെറ്റോ വസ്ത്രം മാറാനുള്ള ഇടമോ ഉണ്ടായിരുന്നില്ല, മരങ്ങളുടെ മറവായിരുന്നു ആശ്രയം -ദിയ

ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരില്‍ ഒരാളായിരുന്നു ദിയാ മിര്‍സ. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിലൂടെയാണ് ദിയക്ക് മുന്നില്‍ ബിഗ് സ്ക്രീനിലേക്കുള്ള വാതില്‍ തുറന്നത്.

2001-ല്‍ രഹ്നാ ഹേ തേരേ ദില്‍ മേം എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ താൻ നേരിട്ട ലിംഗവിവേചനത്തേക്കുറിച്ച്‌ തുറന്നുപറഞ്ഞിരിക്കുകയാണ് അവര്‍. സ്ത്രീകള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലും ചില സെറ്റുകളില്‍ നല്‍കിയില്ലെന്ന് ബിബിസി ഹിന്ദിക്ക് നല്‍കിയഅഭിമുഖത്തില്‍ ദിയ പറഞ്ഞു.

വസ്ത്രം മാറാനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ ഉള്ള സൗകര്യങ്ങള്‍ പോലും നല്‍കാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഔട്ട്ഡോര്‍ ഷൂട്ടിങ്ങിന്റെ സമയത്ത് ടോയ്ലെറ്റ് എന്നത് ആഡംബരമായിരുന്നെന്നും ദിയ ചൂണ്ടിക്കാട്ടി. വളരെ കുറച്ച്‌ സ്ത്രീകള്‍ മാത്രമായിരുന്നു അന്ന് സെറ്റില്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ ധാരാളം പ്രതിസന്ധികളുണ്ടായിരുന്നു. വേര്‍തിരിവ് കാണിച്ചിരുന്നു. അവര്‍ ലഭ്യമാക്കിയ സൗകര്യങ്ങളില്‍ അത് കാണാമായിരുന്നു. ചെറിയ വാനിറ്റി വാനായിരുന്നു ലഭിച്ചിരുന്നതെന്നും ദിയ ഓര്‍മിച്ചു.

‘പാട്ട് ചിത്രീകരിക്കാൻ ലൊക്കേഷനില്‍ ചെല്ലുമ്ബോള്‍ ടോയ്ലറ്റ് പോലുമുണ്ടാകില്ല. മരങ്ങള്‍ക്കോ പാറകള്‍ക്കോ പുറകില്‍ പോകേണ്ടി വരും. വലിയ ഷീറ്റ് വച്ച്‌ മൂന്ന് പേര്‍ചേര്‍ന്ന് മറച്ചു പിടിക്കേണ്ടി വന്നിരുന്നു. ഞങ്ങള്‍ക്ക് വസ്ത്രം മാറാൻ പോലും ഇടമില്ലായിരുന്നു. സ്വകാര്യതയും വൃത്തിയും ഇല്ലായിരുന്നു. പുരുഷന്മാര്‍ വരാൻ വൈകിയാല്‍ പോലും ആരും ഒന്നും പറയില്ല. പക്ഷേ സ്ത്രീകള്‍ കാരണം ചെറുതായി വൈകിയാല്‍ പോലും ഞങ്ങളെ അണ്‍പ്രൊഫഷണല്‍ ആക്കിക്കളയുമായിരുന്നു. പല സ്ത്രീ അഭിനേതാക്കളും നടൻമാര്‍ വൈകിയെത്തുന്നതിനെക്കുറിച്ചും ശുചിത്വം, സ്വകാര്യത പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ചും സിനിമ സെറ്റില്‍ പറഞ്ഞിട്ടുണ്ട്.”ദിയാ മിര്‍സ പറഞ്ഞു.

വഹീദാ റഹ്മാന് ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്കാരം ലഭിച്ചത് വളരെ വൈകിയാണ്. ഇന്നും സിനിമകളില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണെന്ന സത്യം നമ്മള്‍ മനസ്സിലാക്കണം, അത് സംവിധാനമായാലും നിര്‍മ്മാണമായാലും എഴുത്തായാലും. ഒരു നിശ്ചിത പ്രായത്തിന് ശേഷം സ്ത്രീകള്‍ക്ക് പ്രധാന വേഷങ്ങള്‍ നല്‍കാത്ത ഒരു കാലഘട്ടം ഇന്ത്യൻ സിനിമയില്‍ ഉണ്ടായിരുന്നു, എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെ നല്‍കിയിരുന്നു. താൻ ചെയ്ത ധക് ധക് എന്ന സിനിമ മോട്ടോര്‍ സൈക്കിള്‍ യാത്രയ്ക്ക് പോകുന്ന നാല് വ്യത്യസ്ത പ്രായത്തിലുള്ള നാല് സ്ത്രീകളുടെ കഥയാണ് പറഞ്ഞത്. ഇന്ത്യൻ സിനിമാലോകം ഇത്തരമൊരു കഥ കാണിക്കാൻ 110 വര്‍ഷമെടുത്തു. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ താൻ 23 വര്‍ഷം കാത്തിരുന്നുവെന്നും ദിയാ മിര്‍സ കൂട്ടിച്ചേര്‍ത്തു.

ധക് ധക് എന്ന ചിത്രമാണ് ദിയ അഭിനയിച്ച്‌ ഒടുവില്‍ പുറത്തിറങ്ങിയത്. ഷാരൂഖ് ഖാൻ നായകനാവുന്ന ഡങ്കിയാണ് ഇനി പുറത്തുവരാനുള്ളത്. കാഫിര്‍, മൈൻഡ് ദ മല്‍ഹോത്രാസ്, മെയ്ഡ് ഇൻ ഹെവൻ തുടങ്ങിയ സീരിസുകളിലൂടെ ഓ.ടി.ടിയിലും ദിയാ മിര്‍സ സാന്നിധ്യമറിയിച്ചിട്ടുണ്ട്.