അല്‍ഫഹാം, ഷവായ കടകളില്‍ പരിശോധന; 15 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

തിരുവനന്തപുരം: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധന.

15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 49 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 74 സ്ഥാപനങ്ങളില്‍നിന്ന് പിഴയും ഈടാക്കി.

അല്‍ഫഹാം, തന്തൂരി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ഷവായ തുടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. 94 സാമ്ബിളുകള്‍ പരിശോധനക്കയച്ചു. പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. ചിക്കന്‍ വിഭവങ്ങളില്‍ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത്.

ഇതുകൂടാതെ പുതുവത്സര സീസണില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക പരിശോധനകളും പുരോഗമിക്കുകയാണ്. കേക്ക്, വൈന്‍, ബേക്കറി വസ്തുക്കള്‍ നിര്‍മിക്കുന്ന ബോര്‍മകള്‍, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഗുണനിലവാരം ഉറപ്പാക്കാനാണ് നീക്കം. മത്സ്യ-മാംസ ഉല്‍പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളിലും പരിശോധന നടത്തും.