മലപ്പുറം ലീഗിന്റെ കോട്ട; വസീഫിന് ജയിക്കാന്‍ 2004 ആവര്‍ത്തിക്കണം

മലപ്പുറം: മുസ്ലീം ലീഗിന് കോട്ടയെന്ന് അവകാശപ്പെടാനുള്ള ഒരു മണ്ഡലമുണ്ടെങ്കില്‍ അതാണ് മലപ്പുറം. ഇവിടെ കാറ്റ് മാറി വീശുമെന്ന് ഇടതുപക്ഷം പറയുമ്പോഴും ഒരു ചിരി മാത്രമാണ് ലീഗിന് ഉള്ളത്. എന്തൊക്കെ പ്രശ്‌നമുണ്ടായിട്ടും ഇവിടെ ഒരു പോറല്‍ പോലും മുസ്ലീം ലീഗിന് ഉണ്ടായിട്ടില്ല. കേരളത്തിലെ മണ്ഡലങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം കൂടിയാണ് മലപ്പുറം.

മഞ്ചേരിക്ക് പകരമാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം നിലവില്‍ വന്നത്. 2008ലെ പുനരേരീകരത്തോടെയായിരുന്നു ഈ മണ്ഡലം രൂപീകരിക്കപ്പെട്ടത്. 2009ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ മുസ്ലീം ലീഗല്ലാതെ ഇവിടെ മറ്റൊരു പാര്‍ട്ടിയെയും മലപ്പുറംകാര്‍ വാഴിച്ചിട്ടില്ല. അതാണ് മണ്ഡലത്തിന്റെ ചരിത്രം.

ഇത്തവണ മുസ്ലീം ലീഗ് ഇടി മുഹമ്മദ് ബഷീറിനെയും ഇടതുപക്ഷം വി വസീഫിനെയും ഇവിടെ മത്സരിപ്പിക്കുന്നു. ബിജെപി ഡോ അബ്ദുള്‍ സലാമിനെയും ഇവിടെ പരീക്ഷിക്കുന്നുണ്ട്. മഞ്ചേരിയായിരുന്നപ്പോള്‍ എല്ലാം ജയം മുസ്ലീം ലീഗിനൊപ്പമായിരുന്നു. 2004ല്‍ ടികെ ഹംസയിലൂടെയാണ് ഇടതുപക്ഷം ഈ മണ്ഡലം ആദ്യമായി പിടിച്ചത്.

അന്ന് വിവാദങ്ങളില്‍ മുങ്ങി നില്‍ക്കുകയായിരുന്നു മുസ്ലീം ലീഗ്. ഇതാണ് ഇടതുപക്ഷം മുതലെടുത്തത്. അതിന് ശേഷമാണ് മഞ്ചേരി മലപ്പുറം മണ്ഡലമായി മാറിയത്. ബി പോക്കര്‍ , എം മുഹമ്മദ് ഇസ്മായില്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ഇ അഹമ്മദ് എന്നിവര്‍ മഞ്ചേരി മണ്ഡലമായിരുന്നപ്പോള്‍ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്.

2009 മുതല്‍ ഇ അഹമ്മദ്, പികെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എന്നിവരാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. സമദാനി ഇത്തവണ പൊന്നാനിയിലേക്ക് മാറിയപ്പോള്‍ ഇടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തേക്ക് മാറുകയായിരുന്നു. എല്‍ഡിഎഫ് ഇത്തവണ മനസ്സില്‍ കാണുന്നത് 2004ലെ ആ അട്ടിമറിയാണ്. വസീഫ് എന്ന യുവരക്തത്തിലൂടെ ഇടിയെ വീഴ്ത്തുക എന്ന അസാധ്യമായ ലക്ഷ്യമാണ് മുന്നിലുള്ളത്.

ഡിവൈഎഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ വസീഫിനായി ആവനാഴിയിലെ എല്ലാ അസ്ത്രവും ഉപയോഗിച്ചാണ് എല്‍ഡിഎഫ് പോരാടാന്‍ ഒരുങ്ങുന്നത്. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം.

അതേസമയം മലപ്പുറം മണ്ഡലത്തില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും നിലവില്‍ ലീഗ് എംഎല്‍എമാരാണ് ഉള്ളത്. കുറച്ചെങ്കിലും ആധിപത്യ കുറവ് പെരിന്തല്‍മണ്ണയിലും, മങ്കടയിലുമാണ്. 2019 പൊതു തിരഞ്ഞെടുപ്പ് എടുത്താല്‍ ഏഴ് മണ്ഡലത്തിലും പികെ കുഞ്ഞാലിക്കുട്ടിക്ക് ശക്തമായ ലീഡ് തന്നെയുണ്ടായിരുന്നു.

ഇടതുപക്ഷത്തിന്റെ വിപി സാനുവിനേക്കാള്‍ 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. 2021 ഉപതിരഞ്ഞെടുപ്പില്‍ സമദാനി മണ്ഡലത്തില്‍ മത്സരിച്ചപ്പോഴും ഫലത്തില്‍ മാറ്റമൊന്നും വന്നില്ല.

പക്ഷേ ഭൂരിപക്ഷം 1.14 ലക്ഷത്തിലേക്ക് കുറയ്ക്കാന്‍ മാത്രമാണ് ഇടതുപക്ഷത്തിന് സാധിച്ചത്. എന്നാല്‍ ബിജെപിയുടെ കാര്യത്തില്‍ വോട്ട് കുറഞ്ഞുവരുന്നതാണ് കണ്ടത്. 2019ല്‍ 82232 വോട്ട് നേടിയ ബിജെപിക്ക് 2021ലെ ഉപതിരഞ്ഞെടുപ്പില്‍ 68935 വോട്ടുകളാണ് ലഭിച്ചത്.

പക്ഷേ ഭൂരിപക്ഷം 1.14 ലക്ഷത്തിലേക്ക് കുറയ്ക്കാന്‍ മാത്രമാണ് ഇടതുപക്ഷത്തിന് സാധിച്ചത്. എന്നാല്‍ ബിജെപിയുടെ കാര്യത്തില്‍ വോട്ട് കുറഞ്ഞുവരുന്നതാണ് കണ്ടത്. 2019ല്‍ 82232 വോട്ട് നേടിയ ബിജെപിക്ക് 2021ലെ ഉപതിരഞ്ഞെടുപ്പില്‍ 68935 വോട്ടുകളാണ് ലഭിച്ചത്.

2009ല്‍ നിലവിലെ മണ്ഡലത്തില്‍ ആദ്യ അങ്കത്തില്‍ ടികെ ഹംസയെ ഇ അഹമ്മദാണ് പരാജയപ്പെടുത്തിയത്. ലീഗിന്റെ വിജയത്തുടക്കം കൂടിയായിരുന്നു ഇത്. അടുത്ത തവണയും അദ്ദേഹം തന്നെ വിജയിച്ചു. 2017ലെ ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍ ആദ്യമായി വിജയിച്ചു. 2019ലും ആ വിജയം ആവര്‍ത്തിച്ചു.

ഇടി മുഹമ്മദ് ബഷീറിന് ഇത്തവണ സ്വന്തം മണ്ഡലത്തില്‍ നിന്നുള്ള പോരാട്ടമാണിത്. മണ്ഡലത്തിലെ വാഴക്കാട് മപ്രം സ്വദേശിയാണ് ഇടി മുഹമ്മദ് ബഷീര്‍. വന്‍ വിജയമാര്‍ജിനില്‍ വിജയിച്ച് കരുത്ത് തെളിയിക്കാന്‍ കൂടിയാണ് ഇടി ഇറങ്ങുന്നത്. അതേസമയം വി വസീഫ് എല്‍ഡിഎഫിലെ സൗത്ത് കൊടിയത്തൂരില്‍ നിന്നാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്നത്.