പണം നല്‍കിയില്ല: പിതാവിനെ കൊല്ലാൻ‍ വാടകഗുണ്ടകളെ ഏര്‍പ്പാടാക്കിയ പതിനാറുകാരൻ പിടിയില്‍

ലഖ്നോ: പിതാവിനെ കൊല്ലാൻ‍ വാടകഗുണ്ടകളെ ഏർപ്പാടാക്കിയ പതിനാറുകാരൻ പിടിയില്‍. പാട്ടി സ്വദേശി മുഹമ്മദ് നയീമിനെ (50) ആണ് മകന്റെ വാടകഗുണ്ടകള്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്.വ്യാഴാഴ്ചയായിരുന്നു സംഭവം.

വാടകഗുണ്ടകളായ പിയൂഷ് പാല്‍, ശുഭം സോണി, പ്രിയാൻഷു എന്നിവരെ അറസ്റ്റ് ചെയ്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ദുർഗേഷ് കുമാർ സിങ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ നയീമിന്റെ മകൻ അറിയിച്ച പ്രകാരമാണ് തങ്ങളെത്തി കൃത്യം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പിതാവിനെ കൊലപ്പെടുത്താൻ പ്രതികളെ താനാണ് ഏർപ്പാടാക്കിയതെന്നും ഇവർക്ക് ആറ് ലക്ഷം രൂപ പ്രതിഫലമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും നയീമിന്റെ മകൻ പൊലീസിനോട് പറഞ്ഞു.

പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് നല്‍കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. വീട്ടില്‍ നിന്നും പിതാവിന്റെ കടയില്‍ നിന്നും തന്റെ ആവശ്യങ്ങള്‍ക്കായി പണം മോഷ്ടിക്കാറുണ്ടായിരുന്നുവെന്നും മുൻപും പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.