വീട്ടിലെ പ്രസവത്തില്‍ മുന്നില്‍ മലപ്പുറം ജില്ല, ഏത് വിധേനയും തടയാന്‍ ഉറച്ച്‌ ഭരണകൂടം

മലപ്പുറം: ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ്.

ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കളക്ടര്‍ അദ്ധ്യക്ഷനായി. അധികൃതര്‍ നടത്തുന്ന പരിശോധനയില്‍ അനധികൃത പ്രവര്‍ത്തനങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ കടുത്ത നിയമനടപടി സ്വീകരിക്കും.

ഗാര്‍ഹിക പ്രസവം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്‌ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ജില്ലയിലെ ഗാര്‍ഹിക പ്രസവങ്ങളുടെ സ്ഥിതി വിവര റിപ്പോര്‍ട്ട് ജില്ലാ ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ.എന്‍.എന്‍.പമീലി അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക, എന്‍.എച്ച്‌.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ടി.എന്‍. അനൂപ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.രാജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

സംസ്ഥാന വ്യാപകമായി ഗാര്‍ഹിക പ്രസവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലായി ഗാര്‍ഹിക പ്രസവങ്ങള്‍ നടക്കുന്നത്. ജില്ലയില്‍ വളവന്നൂര്‍, വേങ്ങര, എടവണ്ണ ഭാഗങ്ങളിലാണ് കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്നത്.

അക്യുങ്പഞ്ചര്‍ ചികിത്സാ രീതിയെന്ന പേരില്‍ ഒരു ചികിത്സാ വകുപ്പിന്റെയും അനുമതിയില്ലാതെ നിരവധി സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം അനധികൃത ആരോഗ്യ കേന്ദ്രങ്ങളില്‍ റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും.