കൊടും ചൂട് തുടരുന്നു; രേഖപ്പെടുത്തിയ താപനിലയേക്കാള്‍ 2 ഡിഗ്രി അധികം കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്.41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില. മുണ്ടൂർ സ്റ്റേഷനില്‍ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, 44 ശതമാനമാണ് അന്തരീക്ഷ ഈർപ്പം. അതിനാല്‍ രേഖപ്പെടുത്തിയ താപനിലയേക്കാള്‍ 2 ഡിഗ്രി അധികം ചൂട് അനുഭവപ്പെടുമെന്ന് കലാവസ്ഥ വിദഗ്ധർ അറിയിച്ചു.

അതേസമയം, ചൂട് കനക്കുന്നതിനെ സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇന്ന് എട്ട് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് വേനല്‍ മഴയെത്തുക. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും പതിനൊന്നാം തീയതി ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 12, 13 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേനല്‍ മഴയെത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിൻറെ വേഗത സെക്കൻഡില്‍ 20 cm നും 40 cm നും ഇടയില്‍ മാറിവരുവാൻ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ മുന്നറിയിപ്പ് നല്‍കി.