പ്രസവത്തെ തുടര്‍ന്നുള്ള അണുബാധയ്ക്ക് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ ആരോപണം

ചെന്ത്രാപ്പിന്നി (തൃശൂർ): കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച യുവതി തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത് പാടം വീട്ടില്‍ അഷിമോൻ്റെ ഭാര്യ കാർത്തിക (28) ആണ് മരിച്ചത്.

മാർച്ച്‌ 25നാണ് കാർത്തിക കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നാല് ദിവത്തിന് ശേഷം അസ്വസ്ഥത തോന്നിയ ഇവരെ ഒമ്ബത് ദിവസത്തിന് ശേഷമാണ് സ്കാനിങ്ങിന് വിധേയയാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗുരുതര പഴുപ്പ് കണ്ടതിനെ തുടർന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇവിടെ നടത്തിയ സ്കാനിങ്ങില്‍ അവസ്ഥ അതീവ ഗുരുതരമാണെന്ന് കണ്ടെത്തി. തുടർന്ന് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

ശ്വാസകോശം ഉള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ക്ക് പഴുപ്പ് ബാധിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. കൊടുങ്ങല്ലൂർ ആശുപത്രിയില്‍ നിന്നും ഉണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കുഞ്ഞ് സുരക്ഷിതയാണ്.