‘കഴുത്ത് വരെ മണ്ണ് മൂടി’, പാഞ്ഞെത്തി ഫയര്‍ഫോഴ്‌സ്; വിഷ്ണുവിന് അത്ഭുതകരമായ രക്ഷപ്പെടല്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് നവീകരണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിലായ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്.

വഞ്ചിയൂര്‍ റോഡില്‍ കേബിള്‍ ജോലികള്‍ ചെയ്യുന്നതിനിടയിലാണ് തൊഴിലാളിയായ വഴയില സ്വദേശി വിഷ്ണു മണ്ണിനടിയില്‍ അകപ്പെട്ടുപോയത്. കഴുത്ത് വരെ മണ്ണു മൂടിയ അവസ്ഥയിലായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് വിഷ്ണുവിനെ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ നിതിന്‍ രാജിന്റെ നേതൃത്വത്തില്‍ അനില്‍ കുമാര്‍, ഷാഫി, വിഷ്ണു നാരായണന്‍, ജസ്റ്റിന്‍, സൃജിന്‍, വിവേക്, അരുണ്‍ കുമാര്‍, രതീഷ്, വിനോദ്, അനീഷ്, വിജിന്‍, അനു, ബിജുമോന്‍ എന്നീ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കിണറ്റില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷിച്ചു

തൃശൂര്‍: കുന്നംകുളം കാണിപ്പയ്യൂരില്‍ കിണറ്റില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോഴാണ് പുതുച്ചേരി കടലൂര്‍ സ്വദേശി കുമാര്‍ (45) കുടുങ്ങിയത്. കുന്നംകുളം അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ബി.വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുമാറിനെ രക്ഷപ്പെടുത്തിയത്.

ഇന്നലെ രാവിലെ ഒമ്ബതിനാണ് സംഭവം. കാണിപ്പയ്യൂര്‍ സ്വദേശി ചെറുകാക്കശ്ശേരി വീട്ടില്‍ ഇമ്മാനുവലിന്റെ കിണറ്റില്‍ വീണ പൂച്ചയെ പുറത്തെടുക്കാനാണ് കുമാര്‍ കിണറ്റിലിറങ്ങിയത്. കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല. പൂച്ചയെ രക്ഷപ്പെടുത്തി കൊട്ടയില്‍ കരക്ക് കയറ്റിയ ശേഷം കിണറ്റില്‍ നിന്ന് കയറാന്‍ ശ്രമിക്കുമ്ബോഴാണ് നേരിയ തോതില്‍ ശ്വാസതടസം അനുഭവപ്പെട്ട് കുമാര്‍ കുടുങ്ങിയത്. ഇതോടെ കുന്നംകുളം അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം സംഭവ സ്ഥലത്തെത്തിയ കുന്നംകുളം അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ നെറ്റ് ഉപയോഗിച്ച്‌ കുമാറിനെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സജീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സിടി ലൈജു, സുരേഷ് കുമാര്‍, ആര്‍കെ ജിഷ്ണു, ശരത്ത് സ്റ്റാലിന്‍, ഇബ്രാഹിം, ശരത്ത് എസ് കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.