ഈ തീരുമാനം സോഫ്റ്റല്ല, ആയിരത്തോളം പേരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

ടെക്മേഖലയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച് മൈക്രോസോഫ്റ്റിലെ പിരിച്ചുവിടലുകള്‍. 1,000-ത്തിലധികം ജീവനക്കാരോട് പിരിഞ്ഞുപോകാനാണ് മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.ടെലികോം സ്ഥാപനങ്ങള്‍, ബഹിരാകാശ കമ്ബനികള്‍ എന്നിവ പോലുള്ള ബിസിനസുകള്‍ക്കായി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സോഫ്റ്റ്വെയറും സെർവർ റെന്റലുകളും വില്‍ക്കാൻ ലക്ഷ്യമിടുന്ന മിഷൻസ് ആൻഡ് ടെക്നോളജീസിലാണ് കൂടുതലായി പിരിച്ചുവിടലുകള്‍. 10,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ട് ഒരു വർഷത്തിന് ശേഷമാണ് പുതിയ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോളോലെൻസ് 2 ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് നിർമിക്കുന്ന മൈക്രോസോഫ്റ്റ് മിക്സഡ് റിയാലിറ്റി യൂണിറ്റിനെയും പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് സൂചന. എന്നാല്‍ പദ്ധതിയെ ഒരു കാരണവശാലും പിരിച്ചുവിടല്‍ ബാധിക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് നിലപാട്. യുഎസ് പ്രതിരോധ വകുപ്പിന് മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റായ ഇന്റഗ്രേറ്റഡ് വിഷ്വല്‍ ഓഗ്മെന്റേഷൻ സിസ്റ്റത്തോട് പൂർണ്ണ പ്രതിജ്ഞാബദ്ധരാണെന്നും ഈ അത്യാധുനിക സാങ്കേതികവിദ്യ വിതരണം ചെയ്യുന്നത് തുടരുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. 2016 മാര്‍ച്ചിലാണ് മൈക്രോസോഫ്റ്റ് ഹോളോ ലെന്‍സ് അവതരിപ്പിച്ചത്. ഈ കണ്ണടയിലൂടെ കാണുന്ന കാഴ്ചകള്‍ക്കൊപ്പം ഡിജിറ്റല്‍ ഹോളോഗ്രാഫിക് ചിത്രങ്ങളും കാണാന്‍ സാധിക്കും.
മൈക്രോസോഫ്റ്റ് കുറച്ചുകാലമായി മിക്സഡ് റിയാലിറ്റി യൂണിറ്റിലെ നിക്ഷേപം കുറച്ചു കൊണ്ടുവരികയാണ്. എന്നാല്‍, ഹോളോലെൻസ് നിർമാണത്തിലൊരു വിട്ടുവീഴ്ചയും ഇല്ലെന്നായിരുന്നു കമ്ബനിയുടെ നിലപാട്. ഹോളോ ലെന്‍സ് ഹെഡ്‌സെറ്റ് സൈന്യത്തിന് നല്‍കുന്നതിനെതിരെ നേരത്തെ നിരവധി ജീവനക്കാർ രംഗത്തെത്തിയിരുന്നു. ഒരു ലക്ഷം ഹെഡ്‌സെറ്റുകള്‍ സൈന്യത്തിന് നിർമിക്കാനായിരുന്നു കരാർ. ഹോളോ ലെന്‍സ് ഹെഡ്‌സെറ്റ് നിർമിക്കുന്നതിന് സൈന്യവുമായി 47.9 കോടി ഡോളറിന്റെ കരാറിലാണ് മൈക്രോസോഫ്റ്റ് ഒപ്പുവച്ചിരിക്കുന്നത്. എന്നാല്‍ ഹോളോലെൻസ് ആളുകളെ കൊല്ലുന്നതിന് ഉപയോഗിക്കരുത് എന്നായിരുന്നു ജീവനക്കാരുടെ ആവശ്യം.

