ഓരോ വര്‍ഷവും വയര്‍ വീര്‍ത്തുവന്നു, പേടികൊണ്ട് ആശുപത്രിയില്‍ പോയില്ല, ഒടുവില്‍ ശസ്ത്രക്രിയ, നീക്കിയത് 16 കിലോ മുഴ

ദുബൈ: എട്ടു വര്‍ഷമായി വയര്‍ വീര്‍ത്തുവരുന്ന അവസ്ഥയുമായി ജീവിച്ച 63 വയസ്സുള്ള രോഗിക്ക് ഷാര്‍ജയില്‍ വിജയകരമായ ശസ്ത്രക്രിയ.ഷാര്‍ജയിലെ ബുര്‍ജീല്‍ സ്പെഷ്യലാറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ ഏകദേശം 16 കിലോ ഭാരമുള്ള മുഴയാണ് ഇദ്ദേഹത്തിന്‍റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത്. ഒരു തണ്ണീര്‍മത്തന്‍റെ വലിപ്പത്തിലുള്ള മുഴയാണ് രോഗിയുടെ വയറ്റിലുണ്ടായിരുന്നത്. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്.

വയര്‍ വീര്‍ത്തുവരുന്ന അവസ്ഥയുമായി പ്രയാസപ്പെടുകയായിരുന്നു ഇദ്ദേഹം. വയര്‍ വീര്‍ത്തു വരുന്നതിനാല്‍ നടക്കാനോ ഇരിക്കാനോ ബെഡില്‍ കിടക്കുമ്ബോള്‍ തിരിയാനോ പോലും കഴിയാതെയായി. വളരെ വര്‍ഷങ്ങളായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന അദ്ദേഹത്തിന് ആദ്യം ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത് പേടിയായിരുന്നു. കഴിഞ്ഞ ആറ് മാസക്കാലമായി രോഗലക്ഷണങ്ങള്‍ തീവ്രമാകാന്‍ തുടങ്ങിയതോടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ അദ്ദേഹം തീരുമാനിച്ചത്.

ബുര്‍ജീല്‍ സ്പെഷ്യലാറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വിജയകരമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത മുഴയ്ക്ക് ഏകദേശം നാല് നവജാതശിശുക്കളുടെ ഭാരം വരും. വര്‍ഷം തോറും വലിപ്പം കഗൂടി വരുന്ന രീതിയിലായിരുന്നു മുഴ. വിദഗ്ധ പരിശോധനകളില്‍ വയറ്റിലുള്ളത് വലിപ്പമേറിയ മുഴയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഓങ്കോളജിസ്റ്റുകള്‍, സര്‍ജന്‍മാര്‍, റേഡിയോളജിസ്റ്റുകള്‍, ന്യൂക്ലിയര്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റുകള്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് ശസ്ത്രക്രിയ നടത്താമെന്ന തീരുമാനത്തിലെത്തിയത്.

ബുര്‍ജീല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ പ്രൊഫ. ഹുമൈദ് അല്‍ഷംസി, മെഡിക്കല്‍ ഓങ്കോളജി സ്പെഷ്യലിസ്റ്റ് ഡോ. മെഹ്ദി അഫ്രിത്, ഓങ്കോളജിസ്റ്റും ഹീമാറ്റോളജി സ്പെഷ്യലിസ്റ്റുമായ ഡോ. പ്രശാന്ത കുമാര്‍ ദഷ്, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് കണ്‍സള്‍ട്ടന്‍റും റോബോട്ടിക് സര്‍ജനുമായ ഡോ. മുഹമ്മദ് ബഷീറുദ്ദീന്‍ ഇനാംദാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിലാണ് രോഗി ശസ്ത്രക്രിയയുമായി മുമ്ബോട്ട് പോകാന്‍ തീരുമാനിച്ചത്. വളരെ മുമ്ബ് തന്നെ ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നെന്നും ബുര്‍ജീല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മേഡിക്കല്‍ സംഘത്തിന് നന്ദി പറയുന്നതായും ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.