സ്വതന്ത്ര്യദിനാഘോഷ ലഹരിയില്‍ ഇന്ത്യ, പ്രധാനമന്ത്രി രാവിലെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും; കനത്ത ജാഗ്രതയില്‍ രാജ്യം

ദില്ലി: 78 -ാം സ്വാതന്ത്ര്യ ദിനാഘോഷ രഹരിയില്‍ മുങ്ങി രാജ്യം. ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയായിട്ടുണ്ട്.പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകള്‍ നടന്നു. സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ന് രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തും. ശേഷം ചെങ്കോട്ടയില്‍ നിന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കർഷകർ , സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥികളായി എത്തും.

വിവിധ സംസ്ഥാനങ്ങളിലെ പരണ്ടായിരത്തോളം കലാകരാന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത് ഇന്ത്യൻ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കും. കര നാവിക വ്യോമസേനകള്‍, ദില്ലി പൊലീസ്, എൻ സി സി, എൻ എസ് എസ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായി ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ റാലികള്‍ നടന്നു. വീടുകളിലും ദേശീയ പതാക ഇതിനകം ഉയർന്നു കഴിഞ്ഞു. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം.

അതേസമയം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചെങ്കോട്ട ഉള്‍പ്പെടെ രാജ്യതലസ്ഥാന മേഖലയില്‍ കനത്ത സുരക്ഷ വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണസാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ദില്ലിയടക്കമുള്ള പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മമീരിലടക്കം ഏറ്റുമുട്ടല്‍ കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് രാജ്യം.

രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്വാതന്ത്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്ബദ് ശക്തിയായി ഇന്ത്യ മാറുന്നു. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്ബത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.