ഒട്ടും ദയയില്ലാതെ ട്രാവിസ് ഹെഡ്! സ്‌കോട്‌ലന്‍ഡിനെതിരെ ആദ്യ ടി20യില്‍ 9.4 ഓവറില്‍ ലക്ഷ്യം മറികടന്ന് ഓസീസ്

എഡിന്‍ബര്‍ഗ്: സ്‌കോട്‌ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ ജയം. എഡിന്‍ബര്‍ഗ്, ഗ്രേഞ്ച് ക്രിക്കറ്റ് ക്ലബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ സ്‌കോട്‌ലന്‍ഡ് 155 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.സീന്‍ അബോട്ട് മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 9.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 25 പന്തില്‍ 80 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡാണ് ഓസ്‌ട്രേലിയയുടെ വിജയം എളുപ്പമാക്കിയത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 12 പന്തില്‍ 39 റണ്‍സ് നേടി.

ആദ്യ ഓവറില്‍ തന്നെ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗിനെ (0) ഓസ്‌ട്രേലിയക്ക് നഷ്ടമായെങ്കിലും ഹെഡ് – മാര്‍ഷ് സഖ്യത്തിന്റെ വെടിക്കെട്ട് ഓസ്‌ട്രേലിയക്ക് അനായാസ ജയമൊരുക്കുകയായിരുന്നു. ഇരുവരും 113 റണ്‍സാണ് കൂട്ടിചര്‍ത്തത്. ഏഴാം ഏഴാം ഓവറിലാണ് ഇരുവരും പുറത്താവുന്നത്. മാര്‍ഷിനെ ആദ്യം മാര്‍ക്ക് വാട്ട് മടക്കി. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. അതേ ഓവറിലെ അവസാന പന്തില്‍ ഹെഡ്ഡും മടങ്ങി. അഞ്ച് സിക്‌സും 12 ഫോറും ഹെഡ്ഡിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ജോഷ് ഇന്‍ഗ്ലിസ് (27), മാര്‍കസ് സ്‌റ്റോയിന് (8) പുറത്താവാതെ നിന്നു.

നേരത്തെ ഓസ്‌ട്രേലിയക്ക് വേണ്ടി അബോട്ടിന് പുറമെ സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 28 റണ്‍സെടുത്ത ജോര്‍ജ് മുന്‍സിയാണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മാത്യു ക്രോസ് (27), ബെറിംഗ്ടണ്‍ (23) എന്നിവരാണ് 20നപ്പുറം കടന്ന മറ്റുതാരങ്ങള്‍. ഒല്ലി ഹൈര്‍സ് (6), ബ്രന്‍ഡന്‍ മക്മല്ലന്‍ (19), മൈക്കല്‍ ലീസ്‌ക് (7), മാര്‍ക് വാറ്റ് (16), ജാക്ക് ജാര്‍വിസ് (10), ചാര്‍ലി കാസെല്‍ (1) എന്നിവരും പുറത്തായി. ജാസ്പര്‍ ഡേവിഡ്‌സണ്‍ (3), വീല്‍ (8) എന്നിവര്‍ പുറത്താവാതെ നിന്നു.