‘തൊട്ടടുത്തു കൂടെ ഒരു ട്രെയിൻ നീങ്ങുന്നത് പോലെ തോന്നി, സകലതും കുലുങ്ങി’ ! ഭൂചലനത്തിന്റെ ഞെട്ടല്‍ മാറാതെ ദില്ലി

ദില്ലി: ദില്ലിയില്‍ ഇന്ന് നടന്ന ഭൂചലനത്തിന്റെ ‍ഞെട്ടലില്‍ നിന്ന് മാറാതെ പ്രദേശവാസികള്‍. റിക്ടർ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.ശക്തമായ പ്രകമ്ബനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ദില്ലിയില്‍ പ്രഭവ കേന്ദ്രമായി തുടങ്ങിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം വ്യാപിക്കുകയായിരുന്നുവെന്ന് നാഷണല്‍ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. അതേ സമയം 5 കിലോമീറ്റർ മാത്രമായിരുന്നു ഭൂചലനത്തിൻ്റെ ആഴം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ദില്ലിയിലെ എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ദില്ലി പൊലീസ് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ 112 എന്ന ഹെല്‍പ്പ് ലൈൻ നമ്ബറില്‍ വിളിക്കാനും പൊതുജനങ്ങള്‍ക്ക് നിർദേശം നല്‍കി. ഭൂചലനത്തെ തുടർന്ന് തുടർന്നുണ്ടായ ഭീതിയില്‍ ദില്ലി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളില്‍ താമസിക്കുന്നവർ പുറത്തേക്ക് ചിതറിയോടിയിരുന്നു.

ഒരു ട്രെയിൻ ഇടിച്ചതോ പാലം തകർന്നതോ പോലെയാണ് തോന്നിയതെന്ന് ദില്ലി റെയില്‍വേ സ്‌റ്റേഷനിലെ ഒരു യാത്രക്കാരൻ പറഞ്ഞു. സംഭവ സമയത്ത് വെയിറ്റിംഗ് ലോഞ്ചിലായിരുന്നുവെന്നും, ഉടനെ എല്ലാവരും അവിടെ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ തോന്നുന്നത്. ശക്തമായ ചലനമാണ് ഉണ്ടായത്. തൊട്ടടുത്തു കൂടെ ഒരു ട്രെയിൻ നീങ്ങുന്നത് പോലെ തോന്നി. എല്ലാം കുലുങ്ങുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും യാത്രക്കാരൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.