
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോർഡ്. പൂർണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നത്.ശാരീരിക പ്രശ്നങ്ങള്‍ മാറിയാല്‍ രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കല്‍ ബോർഡ് അറിയിച്ചു. വെഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാകും പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക. കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ നല്‍കും.
അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളില്‍ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്റെ മൊഴി. വൻ സാമ്ബത്തിക ബാധ്യതയാണ് കൊലക്ക് പിന്നിലെന്നാണ് അഫാൻ പറയുന്നത്. എന്നാല്‍ അത്രയധികം സാമ്ബത്തിക ബാധ്യതയില്ലെന്നാണ് അഫാന്റെ അച്ഛൻ റഹിം നല്കിയ മൊഴി. അഫാന് ഇനി സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. വിശദമായ അന്വേഷണത്തില്‍ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുക. അന്വേഷണം വേഗത്തില്‍ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.

അഫാൻ മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടികൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാന്റെ മൊഴി. തട്ടത്തുമലയിലുള്ള അമ്മയുടെ ബന്ധുക്കളില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ബന്ധുക്കള്‍ പണം തിരിച്ചു ചോദിച്ചപ്പോള്‍ തർക്കവുമുണ്ടായി. ഇതില്‍ വലിയ വൈരാഗ്യം അഫാന് ബന്ധുക്കളോട് ഉണ്ടായിരുന്നു. മുത്തശ്ശിയെയും അച്ഛന്റെ സഹോജരനെയും ഭാര്യയെയും കൊലപ്പെടുത്തുമ്ബോള്‍ അമ്മയുടെ ബന്ധുക്കളെയും ലക്ഷ്യം വച്ചിരുന്നു. കൊലപാതകങ്ങള്‍ ചെയ്യുന്നതിനിടെ മദ്യപിച്ചു. പെണ്‍സുഹൃത്തിനെയും അനുജനെയും കൊന്നതോടെ വിഷം കഴിച്ചതിനാല്‍ വാഹനമെടുത്ത് തട്ടത്തുമലയിലേക്ക് പോകാൻ കഴിഞ്ഞില്ലെന്നാണ് അഫാന് പൊലീസിന് മൊഴി നല്കി. അല്ലെങ്കില്‍ കൊലപാതങ്ങളുടെ എണ്ണം കൂടുമായിരുന്നു.