സക്സേനയും സര്‍വാതെയും മറുനാടൻ താരങ്ങളല്ല, നമ്മുടെ ഭാഗം; കേരളത്തിന്‍റേത് കിരീട സമാന നേട്ടമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ കേരളം കൈവരിച്ചത് ജയ സമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കരുത്തരായ വിദർഭയെ ആദ്യ ഇന്നിങ്സില്‍ മറികടക്കുമെന്ന പ്രതീതിയായിരുന്നു ഒരുഘട്ടത്തില്‍ നിലനിന്നിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിചയസമ്ബന്നതയും യുവത്വവും കലർന്ന ടീമിന്‍റെ മികവാർന്ന പ്രകടനത്തിന്‍റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം.ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച സച്ചിൻ ബേബി, മുഹമ്മദ് അസറുദ്ദീൻ സല്‍മാൻ നിസാർ, ജലജ് സക്സേന, ആദിത്യ സർവതെ, എം.ഡി നിതീഷ് തുടങ്ങിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സക്സേനയെയും സർവാതയെയും മറുനാടൻ താരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും അത് ശരിയല്ലെന്നും അവർ കേരള സമൂഹത്തിന്‍റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സമാനതകളില്ലാത്ത പ്രവർത്തനങ്ങള്‍ അഭിനന്ദനാർഹമാണെന്നും കെസിഎയുടെ ഇടപെടലിലൂടെ വലിയ മുന്നേറ്റമാണ് കായിക മേഖലയില്‍ കേരളത്തിനുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചെയ്യുവാൻ കെസിഎയ്ക്ക് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി റണ്ണർ അപ്പ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറി.


കേരളത്തിന് എന്നും അഭിമാനിക്കാവുന്ന മികച്ച വിജയം കൈവരിച്ച ടീമിലെ ഓരോ അംഗങ്ങളും ഭാവി തലമുറയ്ക്ക് മാതൃകയായി മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ലഹരിക്ക് എതിരെ ഉള്ള പോരാട്ടത്തില്‍ കായിക മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ക്രിക്കറ്റ് താരങ്ങള്‍ ലഹരിവിരുദ്ധ പ്രവർത്തനങ്ങളില്‍ മുൻപന്തിയില്‍ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. കായിക മന്ത്രി അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ. രാജൻ, ജി.ആർ അനില്‍, പി. രാജീവ്, എം,ബി രാജേഷ്, എംഎല്‍എമാർ, പൗരപ്രമുഖർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ പങ്കെടുത്തു.