സാള്‍ട്ടിനെ വീഴ്ത്തി പഞ്ചാബ്, കൗണ്ടര്‍ അറ്റാക്കുമായി മായങ്ക്; പവര്‍ പ്ലേയില്‍ ആര്‍സിബിക്ക് മുൻതൂക്കം


അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്ബോള്‍ ബെംഗളൂരു ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലാണ്.13 റണ്‍സുമായി വിരാട് കോലിയും 24 റണ്‍സുമായി മായങ്ക് അഗര്‍വാളുമാണ് ക്രീസില്‍. ഫില്‍ സാള്‍ട്ടിന്റെ വിക്കറ്റാണ് ബെംഗളൂരുവിന് നഷ്ടമായത്.

ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് സിംഗിനെ ഫില്‍ സാള്‍ട്ട് കടന്നാക്രമിച്ചു. മൂന്നാം പന്തില്‍ തന്നെ ലോംഗ് ലെഗിന് മുകളിലൂടെ സിക്സര്‍. അഞ്ചാം പന്തില്‍ സാള്‍ട്ട് ഫൈൻ ലെഗിലൂടെ ബൗണ്ടറി കൂടി നേടി. ഇതോടെ ആദ്യ ഓവറില്‍ തന്നെ 13 റണ്‍സ് പിറന്നു. രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ കൈല്‍ ജാമിസണിനെതിരെയും സാള്‍ട്ട് ബൗണ്ടറി നേടി. എന്നാല്‍ നാലാം പന്തില്‍ പഞ്ചാബ് കാത്തിരുന്ന നിമിഷമെത്തി. കൂറ്റനടിക്ക് ശ്രമിച്ച സാള്‍ട്ടിന് പിഴച്ചു. നായകൻ ശ്രേയസ് അയ്യരുടെ മികച്ച ക്യാച്ചില്‍ സാള്‍ട്ട് പുറത്ത്. 9 പന്തുകള്‍ നേരിട്ട സാള്‍ട്ട് 16 റണ്‍സുമായാണ് മടങ്ങിയത്. വെറും 6 റണ്‍സ് മാത്രമാണ് ജാമിസണ്‍ വഴങ്ങിയത്. മൂന്നാം ഓവറില്‍ ആദ്യ 5 പന്തുകള്‍ മനോഹരമായ രീതിയില്‍ പന്തെറിഞ്ഞെങ്കിലും ആറാം പന്തില്‍ മായങ്ക് അഗര്‍വാള്‍ സിക്സര്‍ പറത്തിയതോടെ 3 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ടീം സ്കോര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ്.

നാലാം ഓവറില്‍ ജാമിസണെതിരെ ആദ്യ പന്തില്‍ കോലിയും മൂന്നാം പന്തില്‍ മായങ്കും ബൗണ്ടറി നേടി. ഈ ഓവറില്‍ 9 റണ്‍സ് നേടാൻ ബെംഗളൂരുവിന്റെ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞു. അഞ്ചാം ഓവറില്‍ ശ്രേയസിന്റെ ബൗളംഗ് പരീക്ഷണം. അര്‍ഷ്ദീപ് സിംഗിനെ പിൻവലിച്ച്‌ അസ്മത്തുള്ള ഒമര്‍സായിയെ ശ്രേയസ് പന്തേല്‍പ്പിച്ചു. മികച്ച ലൈനും ലെംഗ്തും കാത്തുസൂക്ഷിച്ച അസ്മത്തുള്ള ഒമര്‍സായി ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല. 7 റണ്‍സ് മാത്രമാണ് ബെംഗളൂരുവിന് നേടാനായത്. ആറാം ഓവറില്‍ വൈശാഖ് വിജയ്കുമാറാണ് പന്തെറിയാനെത്തിയത്. നാലാം പന്തില്‍ മായങ്കിന്റെ വക ബൗണ്ടറിയെത്തിയതോടെ ടീം സ്കോര്‍ 55ലെത്തി.