Fincat

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: വിദേശത്തുള്ള അമ്മ നാളെ നാട്ടിലെത്തും, പ്രതിഷേധം ശക്തം, സ്‌കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയില്‍

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് കണ്ണീരോടെ വിട നല്‍കാന്‍ ഒരുങ്ങി ജന്‍മനാട്. വിദേശത്തുള്ള അമ്മ സുജ നാട്ടില്‍ എത്തുംവരെ മൃതദ്ദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തുര്‍ക്കിയിലുള്ള അമ്മ നാളെ രാവിലെ നാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എത്തുന്ന മുറയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കും. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്‌കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.

കെഎസ്‌യു, എബിവിപി, ഫ്രറ്റേണിറ്റി എന്നീ സംഘടനകള്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മിഥുന്റെ മരണത്തിന്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ തേവലക്കര സ്‌കൂളിന് ഇന്ന് അവധിയാണ്. ബാലവകാശ കമ്മീഷന്‍ സ്‌കൂളില്‍ എത്തി പരിശോധന നടത്തും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും തുടരുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.