Fincat

കളിമണ്ണിലൊരുങ്ങി ഒരു വി എസ്; കോഴിക്കോട് സ്വദേശി ശ്രീജിത്തിന്റെ ആദരം


കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആദരമായി കളിമണ്ണില്‍ ശില്‍പമൊരുക്കി യുവാവ്.കോഴിക്കോട് അത്തോളി സ്വജേശി ശ്രീജിത്താണ് വി എസിന് ആദരമായി കളിമണ്ണില്‍ ശില്‍പം ഒരുക്കിയത്. മറ്റ് കലാകാരന്‍മാര്‍ ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്ബോള്‍ ശ്രീജിത്ത് കളിമണ്ണാണ് ആദരമര്‍പ്പിക്കാനുള്ള മാധ്യമമായി തെരഞ്ഞെടുത്തത്. നാല് മണിക്കൂര്‍ സമയമെടുത്താണ് ശ്രീജിത്ത് കളി മണ്ണില്‍ ശില്‍പം തീര്‍ത്തത്.

21ന് വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്ബോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.