തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ പത്തുവയസ്സുകാരി മരിച്ചു

കാഞ്ഞങ്ങാട്: തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ കുട്ടി മരിച്ചു. ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശി സാറാ ചെല്ലനാണ് (10) മരിച്ചത്.ദാദർ-തിരുനെല്‍വേലി എക്സ്പ്രസില്‍ ജനറല്‍ കംപാർട്ട്മെന്റില്‍ അമ്മ മായാവനം ചെല്ലനൊപ്പം മുംബെെ രോഹയില്‍നിന്ന് മധുരയിലേക്ക് യാത്രചെയ്യുന്നതിനിടെ കാഞ്ഞാങ്ങാട് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് സംഭവം.
വേറൊരു വണ്ടിക്ക് കടന്നുപോകാനായി കാഞ്ഞാങ്ങാട് സ്റ്റേഷനില്‍ തീവണ്ടി നിർത്തിയിട്ട സമയത്താണ് മറ്റ് യാത്രക്കാർ ഇടപെട്ട് അബോധാവസ്ഥയിലായ കുട്ടിയെ സ്റ്റേഷനില്‍ ഇറക്കിയത്. വായിലൂടെ രക്തം വന്ന കുട്ടിയെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

റെയില്‍വേ ഉദ്യോഗസ്ഥരും ഹൊസ്ദുർഗ് പോലീസും ആശുപത്രിയിലെത്തി അമ്മയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. മുംബെെയില്‍ താമസിച്ചുവരുന്ന ഇവർ കുട്ടിയുടെ ചികിത്സാർത്ഥം നാട്ടിലേക്ക് വരികയായിരുന്നെന്ന് അമ്മ വെളിപ്പെടുത്തി. മുംബെെയിലെ ആശുപത്രിയില്‍ കുട്ടിയെ പ്രമേഹരോഗത്തിന് ചികിത്സിച്ചതിന്റെ രേഖകള്‍ അമ്മ പോലീസിനെ കാണിച്ചു. മുംബെെയില്‍ ജോലിചെയ്യുന്ന ചെല്ലനാണ് കുട്ടിയുടെ പിതാവ്. മരിച്ച കുട്ടിക്ക് ഒരു സഹോദരികൂടിയുണ്ട്.
