Fincat

1500 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം

രാജ്യത്തെ അപൂര്‍വ ധാതുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ദ്വിതീയ സ്രോതസ്സുകളില്‍ നിന്ന് അപൂര്‍വ ധാതുക്കള്‍ വേര്‍തിരിക്കുന്നതിലൂടെയും ഉത്പാദിപ്പിക്കുന്നതിലൂടെയും രാജ്യത്ത് പുനരുപയോഗ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇ-മാലിന്യം, ലിഥിയം അയണ്‍ ബാറ്ററി (എല്‍ഐബി) സ്‌ക്രാപ്പ്, ഇ മാലിന്യം, എല്‍ഐബി സ്‌ക്രാപ്പ് എന്നിവ ഒഴികെയുള്ള സ്‌ക്രാപ്പ്, എന്‍ഡ് ഓഫ് ലൈറ്റ് വാഹനങ്ങളിലെ കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് കേന്ദ്ര ഖനന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
നിര്‍ണായക ധാതുക്കളില്‍ ആഭ്യന്തര ശേഷിയും വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍ മിഷന്റെ (എന്‍സിഎംഎം) ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഇന്ത്യയുടെ ഹരിത ഊര്‍ജ പരിവര്‍ത്തനത്തിലേക്കുള്ള യാത്ര വേഗത്തിലാക്കുന്നതിനുമായി ഏഴ് വര്‍ഷത്തേക്ക് 34,300 കോടി രൂപയുടെ മൊത്തം ചെലവ് വരുന്ന 16,300 കോടി രൂപയുടെ നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍ മിഷന് കേന്ദ്രം നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
പൊതുമേഖലാ സംരംഭങ്ങള്‍ ഈ ദൗത്യത്തിലേക്ക് 18,000 കോടി രൂപ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെമ്പ്, ലിഥിയം, നിക്കല്‍, കൊബാള്‍ട്ട്, ഭൂമിയില്‍ നിന്നുള്ള അപൂര്‍വ മൂലകങ്ങള്‍ തുടങ്ങിയ അപൂര്‍വ ധാതുക്കള്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന ക്ലീന്‍ എനര്‍ജി സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളാണ്.