രാത്രികാലങ്ങളിൽ സ്‌ത്രീകൾക്ക് സുരക്ഷിത യാത്ര; നിർഭയ നിശ പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കം

രാത്രികാലങ്ങളിൽ സ്‌ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കേരള പൊലീസ് ആരംഭിച്ച “നിർഭയ നിശ’പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ചൈത്ര തരേസ ജോൺ അധ്യക്ഷത വഹിച്ചു.

രാത്രി ഒൻപത് മുതല്‍ പുലർച്ചെ അഞ്ച് വരെ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നതാണ് പദ്ധതി. ഇതിനായി പ്രത്യേകം പരിശീലനം നേടിയ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രാത്രി കാലങ്ങളിലെ പൊലീസ് പട്രോളിങിൽ ഇവർ പകാളികളാവും. കൺട്രോൾ റൂമിൽ ലഭിക്കുന്ന സ്ത്രീകളുടെ പരാതികളും ഇവർ കൈകാര്യം ചെയ്യും.
സേനയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം (ഇ.ആര്‍.എസ്.എസ്.), പോല്‍ -ആപ്പിലെ എസ്.ഒ.എസ്. ബട്ടണ്‍, 112 ഹെല്‍പ്പ് ലൈന്‍, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോള്‍, പിങ്ക് പട്രോള്‍ വാഹനങ്ങള്‍ എന്നിങ്ങനെ വിവിധ സംവിധാനങ്ങളെ ഏകോപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി സ്‌ത്രീകള്‍ കൂടുതൽ യാത്രചെയ്യുന്ന തിരക്കുള്ള സ്ഥലങ്ങളിൽ എ.ഐ. ക്യാമറകൾ സ്ഥാപിക്കും. അപകട വിവരം അറിയിക്കാനുള്ള അലാറം, കുറ്റവാളികളെ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സൗകര്യമുള്ള നിര്‍ഭയ നിശ സേഫ്റ്റി പോളുകള്‍ സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.

ഉദ്ഘാടനത്തിൻ്റെ ഭാഗമായി മലപ്പുറം നഗരത്തിൽ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. മലപ്പുറം കെ.എസ്.ആർ
ടി.സി സ്റ്റാൻഡ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ മഞ്ചേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ബീന ജോസഫ്, ഡി.വൈ.എസ്.പിമാരായ എൻ.ഒ സുബി, അബ്ദുൽ ബഷീർ, വാർഡ് കൗൺസിലർ നജ്മ സബീർ, ശിശു സംരക്ഷണ ഓഫീസർ ഷാജിത ആറ്റാശ്ശേരി, വനിതാ സെൽ ഇൻസ്പെക്ടർ സുഭഗ, പോലീസ് അസോസിയേഷൻ സെക്രട്ടറി റുബീന, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷബ്ന ഹസ്കർ എന്നിവർ സംസാരിച്ചു
