‘മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപോകില്ല, PR ബലത്തിൽ രമേശ് ചെന്നിത്തലയെ താറടിക്കാൻ ശ്രമം’; പോസ്റ്റർ

കൊച്ചി: മൂവാറ്റുപുഴയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പോസ്റ്റര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് പോസ്റ്റര്‍ ഉയര്‍ന്നത്. പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള സീനിയര്‍ നേതാക്കളെ താറടിക്കാന്‍ ശ്രമമെന്നാണ് പോസ്റ്ററിലെ വാചകം. മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപോകില്ല എന്നും പോസ്റ്ററില്‍ പറയുന്നു.

കഴിഞ്ഞ ദിവസം എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വഴിപാട് നടത്തിയിരുന്നു. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിന് വേണ്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് മുന്‍ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി എം അനില്‍കുമാര്‍ വഴിപാട് നേര്‍ന്നത്. കെ സി വേണുഗോപാലിന്റെ ജന്മനക്ഷത്ര ദിനമായ രോഹിണി നാളിലാണ് വഴിപാട് നേര്‍ന്നത്.
കൈപ്പത്തി പ്രതിഷ്ഠയുള്ള ഏമൂര്‍ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. ഈ ക്ഷേത്രത്തിന് കോണ്‍ഗ്രസുമായി ഒരു ബന്ധമുണ്ട്. ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തീരുമാനിക്കുന്നതിന് കാരണമായ ക്ഷേത്രദര്‍ശനത്തിന്റെ പേരില്‍ ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കളഭം കൊണ്ടുള്ള തുലാഭാരത്തിനാണ് അനില്‍കുമാര്‍ ചീട്ട് നല്‍കിയത്.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറുകയായിരുന്നു.
എന്നാല്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഘടക കക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്.
