ഡൽഹിയിലേക്ക് വിളിപ്പിച്ചത് സർപ്രൈസ് ആയി; എത്രയും പെട്ടന്ന് കേരളത്തിന് മുഖ്യമന്ത്രി ഉണ്ടാകും; വി എം സുധീരൻ

കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള തുടർചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, കെ സുധാകരൻ, കെ മുരളീധരൻ എന്നിവരെയാണ് ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചിരിക്കുന്നത്.

എന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്, സർപ്രൈസ് ആയാണ് അറിഞ്ഞതെന്ന് വി എം സുധീരൻ വ്യക്തമാക്കി. വിളിച്ചത് എന്തിനാണ് എന്ന് പറഞ്ഞിട്ടില്ല. എന്നോട് ചോദിക്കുന്ന കാര്യങ്ങൾക്ക് ഞാൻ വ്യക്തമായ മറുപടി നൽകും. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നേടിയ വിജയമാണ്. ജനങ്ങങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്തു ഭരിക്കാൻ കഴിയട്ടെ. നാളെയാണ് ഡൽഹിക്ക് പോകുന്നത്. എത്രയും പെട്ടന്ന് കേരളത്തിന് മുഖ്യമന്ത്രി ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ നിർദേശപ്രകാരമാണ് മുൻ കെപിസിസി അധ്യക്ഷന്മാരെ കൂടി ഉൾപ്പെടുത്തി വിപുലമായ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. വയനാട് എംപിയായ പ്രിയങ്ക ഗാന്ധി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ചർച്ചകൾ നടത്തിയതായാണ് വിവരം. കെ സി വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കം.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിന്റെ ആവശ്യകത ഘടകകക്ഷികളെയും സംസ്ഥാന നേതാക്കളെയും ബോധ്യപ്പെടുത്തേണ്ട ബാധ്യത ഹൈക്കമാൻഡിനുണ്ട്. പാർട്ടിയെ തിരഞ്ഞെടുപ്പിൽ നയിച്ച വി ഡി സതീശനെയും മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെയും പരിഗണിക്കേണ്ടി വരുമ്പോൾ ഉണ്ടാകാവുന്ന സാഹചര്യങ്ങളും ഹൈക്കമാൻഡ് ഗൗരവമായി കാണുന്നു.