മാസപ്പടി കേസ്: വീണാ വിജയനെ ED ചോദ്യം ചെയ്യുന്നു

മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. സിഎംആർഎൽ ഡയറ്കടർ ബോർഡ് അംഗമാണ് ശരൺ എസ് കർത്ത. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെ വീട്ടിലും ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ് നടക്കുന്നുണ്ട്. ഇന്ന് രാവിലെ ആറ് മണിക്കാണ് ഇഡി റെയ്ഡ് ആരംഭിച്ചത്.

മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ 1.72 കോടി രൂപ വീണാ വിജയന്റെ കമ്പനിക്ക് നൽകി എന്നായിരുന്നു ആരോപണം. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. കമ്പനിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ച് രാഷ്ട്രീയക്കാർക്കും മറ്റ് ഉന്നതർക്കും പണം കൈമാറിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.
