“വെളിച്ചത്തിനു വേണ്ടിയുള്ള ഉപാധിയായി നിലവിളക്ക് കൊളുത്താം”; ഫാത്തിമ തഹ്‌ലിയ വിവാദത്തില്‍ സമസ്ത

കോഴിക്കോട്: പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്‌ലിയ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ച സംഭവത്തില്‍ തിരുത്തലുമായി സമസ്ത.

വെളിച്ചം ലഭിക്കുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയില്‍ നിലവിളക്ക് തെളിയിക്കുന്നത് അനുവദനീയമാണെന്നാണ് സമസ്ത പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം വിലയിരുത്തിയത്.
പേരാമ്പ്രയിലെ ഒരു റസ്റ്ററന്‍റിന്‍റെ ഉദ്ഘാടനമാണ് ഫാത്തിമ തഹ്‌ലിയ നിലവിളക്ക് കൊളുത്തി നിർവഹിച്ചത്. ഇസ്‌ലാമിക പണ്ഡിതന്മാർ ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎല്‍എയെ വിമർശിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും ഇതേ സംബന്ധിച്ച ചർച്ചകള്‍ സജീവമായതോടെയാണ് സമസ്ത ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

പ്രത്യേക ആചാരങ്ങളില്‍ നിലവിളക്ക് കത്തിക്കുന്നത് ഒരു പ്രത്യേക മതചടങ്ങായി അമുസ്ലിംകള്‍ നിർവഹിച്ചു വരുന്ന കാര്യമാണ്. ഇസ്ലാം വിരുദ്ധ വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുകയും അടിസ്ഥാനമാക്കുകയും ചെയ്തു കൊണ്ട് ഒരു മുസ്ലിം അത്തരത്തില്‍ പ്രവർത്തിച്ചാല്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോകാൻ കാരണമാകും. . എന്നാല്‍ അത്തരം വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളാതെയും അടിസ്ഥാനമാക്കാതെയുമാണ് ആ പ്രവൃത്തി ചെയ്തതെങ്കില്‍ ആ പ്രവൃത്തി നിഷിദ്ധവും കുറ്റകരവുമാണ്. എന്നാല്‍ വെളിച്ചം മാത്രം ഉദ്ദേശിച്ച് മറ്റ് വിളക്കുകളെ പൊലെ വെളിച്ചം ലഭിക്കാനുള്ള ഉപാധി എന്ന നിലയില്‍ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുന്നത് അനുവദനീയമാണ്.എന്നാണ് സമസ്ത വ്യക്തമാക്കിയിരിക്കുന്നത്.