വീണ്ടും വ്യോമത്താവളങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് ഇറാൻ; കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ

ഇസ്രയേലിലെ റാമത് ഡേവിഡ് വ്യോമതാവളത്തിനു നേരെ ഇറാന്റെ ആക്രമണം.ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ. ഏപ്രിലിലെ വെടിനിർത്തലിനു ശേഷം ഇതാദ്യമായാണ് ഇറാൻ ഇസ്രയേലിനെ ആക്രമിക്കുന്നത്.ഇസ്രയേലിലെ റാമത് ഡേവിഡ് വ്യോമതാവളത്തിന് നേരെയായിരുന്നു ഇറാൻ്റെ ആക്രമണം.

ഇറാൻ്റെ ആക്രമണത്തെ തുടർന്നുള്ള സുരക്ഷിതത്വ നടപടിയെന്നോണം ഗസയിലേക്കുള്ള റഫ ഇടനാഴിയും കരീം അബു സലീം ഇടനാഴിയും ഇസ്രയേൽ അടച്ചു. ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തെ ഡോണൾഡ് ട്രംപ് അപലപിച്ചു. ഇറാൻ നയതന്ത്രത്തിലേക്ക് മടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ ഇസ്രയേലിനെതിരെയുള്ള ആക്രമണം തുടരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. ഒരാഴ്ച നീളുന്ന തുടർ ആക്രമണത്തിൻ്റെ തുടക്കമാണ് ഇന്ന് കുറിച്ചതെന്നും ഐ ആർ ജി സി മുന്നറിയിപ്പ് നൽകി.
അതിനിടെ സമാധാന കരാർ യഥാർത്ഥ്യമായതിനു ശേഷം മാത്രമേ ഇറാന്റെ മരവിപ്പിച്ച ആസ്തികളുടെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ലെബനോൺ തലസ്ഥാനമായ ബെയ്റൂത്തിലേക്ക് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ നിർത്തി വയ്ക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അമേരിക്കയുമായി സമാധാന ചർച്ച തുടരുന്നതിന് 2400 കോടി ഡോളറിൻ്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്നാണ് ഇറാൻ്റെ ആവശ്യം. ഗവേഷണ സ്ഥാപനമായ റിസ്റ്റാഡ് എനർജിയുടെ പഠന റിപ്പോർട്ട് പ്രകാരം പശ്ചിമേഷ്യൻ സംഘർഷം മേഖലയ്ക്ക് ഊർജ്ജവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി മാത്രം 58 ബില്യൺ ഡോളർ വരെ ചിലവാകും.