നീറ്റ് യുജി പുനഃപരീക്ഷയിൽ ആൾമാറാട്ടം; ബിഹാറിൽ 9 പേർ കസ്റ്റഡിയിൽ

നീറ്റ് യുജി പുനഃ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 9 പേർ കസ്റ്റഡിയിൽ. ബിഹാറിലെ ലഖിസരായ് ജില്ലയിൽ ആണ് സംഭവം. ബയോമെട്രിക് ഓപ്പറേറ്റർമാരും ഇടനിലക്കാരും ഉൾപ്പെടെ പിന്നിൽ വൻ റാക്കറ്റെന്നാണ് സംശയം.ഓപ്പറേറ്റർമാർ ഉൾപ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യും. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ. കർശനമായ സുരക്ഷാ ക്രമീകരണങ്ങളിലാണ് ബീഹാറിൽ ഉടനീളം നീറ്റ്-യുജി പുനഃപരീക്ഷ നടത്തിയത്.

അതേസമയം, ഇന്നലെ നടത്തിയ നീറ്റ് യു ജി പുനഃപരീക്ഷ വിജയകരം എന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. കേന്ദ്ര – സംസ്ഥാന ഏജൻസികൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന് എൻടിഎ നന്ദി അറിയിച്ചു. റോഡ് അപകടത്തിൽപ്പെട്ട പശ്ചിമബംഗാൾ സ്വദേശിനി സൃഷ്‌ടി ദുബൈ ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 81 പരീക്ഷാർത്ഥികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും എൻ ടി എ അറിയിച്ചു.
അതിനിടെ പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം മൂന്നാം ദിനവും തുടരുകയാണ്. രാജിവയ്ക്കും വരെ സമരം തുടരുമെന്നാണ് സിജെപി നിലപാട്.

